പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് ചാലിയം സ്വദേശിയായ ഫിറാദിനെ ബേപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ മറ്റൊരു പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യം നടത്തിയത്.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം കടുക്കബസാര്‍ സ്വദേശി അരയന്‍ വളപ്പില്‍ വീട്ടില്‍ ഫിറാദ്(25) ആണ് ബേപ്പുര്‍ പോലീസിന്റെ പിടിയിലായത്. സമാനമായ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്.

മണ്ണൂര്‍ വളവ് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരന്തരം ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെ ചാലിയം ബീച്ചില്‍ എത്തിയ പെണ്‍കുട്ടിയെ ഫിറാദ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് അതിജീവിത നല്‍കിയ പരാതിയില്‍ ബേപ്പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ബേപ്പൂരില്‍ വെച്ച് എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. 2023ല്‍ കൊളത്തറ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫിറാദും സുഹൃത്തുക്കളും സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി മദ്യം നിര്‍ബന്ധിച്ച് കുടിപ്പിച്ച് ഫറോക്ക് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ കേസില്‍ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ദിവസങ്ങളോളം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും സമാനമായ കുറ്റം ചെയ്തിരിക്കുന്നത്.