എടവക - തവിഞ്ഞാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പ് - യവനാർകുളം - കാട്ടിമുല റോഡിൻ്റെ നവീകരണം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ ഇതോടൊപ്പം റോഡിൻ്റെ വീതിയ്ക്കും ഉയരത്തിനും സമാനമായി പാലം പുതുക്കിപ്പണിയാൻ നടപടിയുണ്ടായില്ല.

മാനന്തവാടി: കേരളത്തിലെ പതിവ് രീതിയാണ് വീതി കൂടിയ റോഡും ഇടുങ്ങിയ പാലവും എന്നത്. എന്നാൽ വയനാട്ടിൽ ഈ രീതിക്ക് ചെറുതായൊന്ന് മാറ്റം വന്നിരിക്കുന്നു. റോഡ് പുതുക്കി നിർമ്മിച്ചപ്പോൾ പാലം താഴ്ന്നു പോയ കഥയാണ് ഒരപ്പ്, രണ്ടേ നാല്, എടവക പ്രദേശത്തുള്ളവർക്ക് പറയാനുള്ളത്. മാനന്തവാടിയിൽ നിന്നും രണ്ടേ നാല്, എടവക, തവിഞ്ഞാൽ ഭാഗത്തേക്കുള്ള പ്രധാനപാതയിലാണ് ഒരപ്പ് പാലം സ്ഥിതി ചെയ്യുന്നത്. റോഡുയർന്നും പാലം താഴ്ന്നും ഉള്ളതിനാൽ മഴ ശക്തമായാൽ തോടൊഴുകുന്നത് പിന്നെ പാലത്തിന് മുകളിലൂടെയായിരിക്കും. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പാലം പുതുക്കിപ്പണിയാനുള്ള നടപടി വൈകുകയാണ്. ഉയരം കുറഞ്ഞ ഒരപ്പിലെ ചെറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് ഓടാൻ നിലവിൽ പ്രയാസം നേരിടുകയാണ്. ഇതിന് പുറമെയാണ് പാലം മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടവക - തവിഞ്ഞാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പ് - യവനാർകുളം - കാട്ടിമുല റോഡിൻ്റെ നവീകരണം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ ഇതോടൊപ്പം റോഡിൻ്റെ വീതിയ്ക്കും ഉയരത്തിനും സമാനമായി പാലം പുതുക്കിപ്പണിയാൻ നടപടിയുണ്ടായില്ല. പഞ്ചായത്ത് പത്ത് വർഷം മുമ്പ് നിർമിച്ച പാലമാണിത്. നാല് കിലോമീറ്ററിലധികം ദൂരം വരുന്ന ഈ റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നാല് കോടി 40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. റോഡിൻ്റെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കിയെങ്കിലും പാലം പുതിയത് നിർമിക്കാൻ അധികൃതർ തയ്യാറായില്ല.

മുതിരേരിപാലം പൊളിച്ചതോടെ ഇതുവഴിയാണ് യവനാർകുളം, കുളത്താട എന്നീ പ്രദേശങ്ങളിലുള്ളവർ യാത്ര ചെയ്യുന്നത്. മഴ ശക്തമായതോടെ ഈ പാലത്തിന് മീതെ വെള്ളം എത്തിയിട്ടുണ്ട്. പാലത്തിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം മുടങ്ങാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഒരപ്പ് ചെറിയ പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഒ.ആർ കേളുവിന് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.