പൊന്തക്കാടിൽ നിന്നും ഇഴഞ്ഞു വന്ന പാമ്പ് മകളുടെ ജീനനെടുത്തു; മാതാപിതാക്കളുടെ നിയമപോരാട്ടത്തിനൊടുവിൽ സംഭവിച്ചത്
വീടിനുടുത്തുള്ള പൊന്തക്കാടിൽ നിന്ന് ഇഴഞ്ഞെത്തിയ പാമ്പ് മൂന്നാം വയസിൽ മകളുടെ ജീവനെടുത്തപ്പോൾ ശ്വാസം നിലച്ചത് അച്ഛൻ ബിനോയുടെയും അമ്മ ലയയുടെയും കൂടിയായിരുന്നു.
തൃശൂർ: വീടിനും ചുറ്റും പടർന്ന പൊന്തക്കാട് മകളുടെ ജീവനെടുത്തതോടെ അപൂർവമായൊരു നിയമപോരാട്ടം നടത്തി ഒരച്ഛൻ. തൃശൂർ മാളയിലാണ് ബിനോയിയും ഭാര്യ ലയയും താമസിക്കുന്നത്. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്കെത്തിയ ഒരു ദുരന്തത്തിന് കാരണമായതിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണവർ.
വീടിനുടുത്തുള്ള പൊന്തക്കാടിൽ നിന്ന് ഇഴഞ്ഞെത്തിയ പാമ്പ് മൂന്നാം വയസിൽ മകളുടെ ജീവനെടുത്തപ്പോൾ ശ്വാസം നിലച്ചത് അച്ഛൻ ബിനോയുടെയും അമ്മ ലയയുടെയും കൂടിയായിരുന്നു. പൊന്നുപോലെ നോക്കിയിരുന്ന കൊച്ചുമോൾ പെട്ടെന്നങ്ങനെ കണ്മുന്നിൽ നിന്ന് മാഞ്ഞതോർക്കുമ്പോൾ മുത്തച്ഛൻ ജോസിനും, മുത്തശ്ശി ത്രേസ്യാമക്കും നെഞ്ച് പിടക്കും. മാളയിലെ ലയയുടെ വീട്ടിൽ 2021 മാർച്ച് 24ന് ആണ് ആവ്റിന് പാമ്പുകടിയേൽക്കുന്നത്. പാമ്പുകടിയേറ്റ ആവ്റിൻ അകാലത്തിൽ പൊലിഞ്ഞുപോയി. എന്നാൽ ദമ്പതികൾ വെറുതെയിരുന്നില്ല. തങ്ങളുടെ മോളുടെ മരണത്തിന് കാരണമായതിനെതിരെ പോരാടാൻ ശ്രമിച്ചു.
പരിസരത്തെ കാടു വെട്ടിത്തെളിക്കണമെന്ന് കാട്ടി പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. പക്ഷെ ഭൂവുടമക്ക് നോട്ടീസ് നൽകിയതൊഴിച്ചാൽ പഞ്ചായത്ത് ഒന്നും ചെയ്തില്ല. മകളുടെ മരണത്തിന് ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകി. ഒടുവിൽ ഇഴഞ്ഞിഴഞ്ഞ് ഒന്നരവർഷത്തിന് ശേഷമാണ് ആർഡിഒയുടെ നിർദേശപ്രകാരം കാടുവെട്ടിത്തെളിച്ചത്. അനാസ്ഥക്കെതിരെ വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി അച്ഛൻ നിയമപോരാട്ടം തുടരുകയായിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതി ഇടപെടലിത്തിയത്. പരാതിക്കിടയാക്കും വിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലക്ക് വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽ നിന്ന് വാങ്ങണമെന്നാണ് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നൽകിയ നിർദേശം. മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഫലം കണ്ടെങ്കിലും ആവ്റിന്റെ വേർപാടുണ്ടാക്കിയ മുറിവിന് അത് മരുന്നാകുന്നില്ല.