സിസിടിവി പരിശോധിച്ചപ്പോള്‍ ബര്‍മുഡയും ടീഷര്‍ട്ടും മുഖംമൂടുന്ന തൊപ്പിയും ധരിച്ചൊരാള്‍ പിക്കാസുമായെത്തി ഷട്ടറിന്റെ പൂട്ട് പൊളിച്ച് ചില്ലും തകര്‍ത്ത് അകത്ത് കടന്നതായി കണ്ടു.
മലപ്പുറം: പെരിന്തല്‍മണ്ണ നഗരത്തില്‍ ഭീകരരുടെ വേഷത്തിൽ എത്തിയ സംഘം ദേശീയപാതയോരത്തെ മെഡിക്കല്‍ സ്ഥാപനങ്ങളിലടക്കം അഞ്ച് കടകളില്‍ മോഷണം നടത്തി. പെരിന്തല്‍മണ്ണ-മാനത്തുമംഗലം ബൈപ്പാസില്‍ കക്കൂത്ത് റോഡിലെ ബാഗ് കടയില്‍നിന്ന് 60, 000 രൂപ നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. രാവിലെ കട തുറക്കാന്‍ നോക്കുമ്പോഴാണ് ഷട്ടര്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സിസിടിവി പരിശോധിച്ചപ്പോള്‍ ബര്‍മുഡയും ടീഷര്‍ട്ടും മുഖംമൂടുന്ന തൊപ്പിയും ധരിച്ചൊരാള്‍ പിക്കാസുമായെത്തി ഷട്ടറിന്റെ പൂട്ട് പൊളിച്ച് ചില്ലും തകര്‍ത്ത് അകത്ത് കടന്നതായി കണ്ടു. മേശവലിപ്പിലെ പണമെടുത്ത് തിരിച്ചുപോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഇതിന്റെ തുടര്‍ച്ചയെന്നോണം ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തെ മെഡിക്കല്‍ഷോപ്പിലും സര്‍ജിക്കല്‍ സാധനങ്ങളുടെ കടയിലും ഫാന്‍സി കടയിലും അടഞ്ഞുകിടക്കുന്ന കടമുറിയിലും മോഷണം നടന്നു. ദേശീയപാതയോട് തൊട്ടുചേര്‍ന്നുള്ളവയാണ് ഈ സ്ഥാപനങ്ങള്‍. വാഹനങ്ങളും ആളുകളുമുള്ള ഈ ഭാഗത്ത് പിക്കാസുപയോഗിച്ച് പൂട്ട് തകര്‍ത്താണ് അകത്ത് കടന്നിട്ടുള്ളത്. പെരിന്തല്‍മണ്ണ പൊലീസെത്തി തെളിവെടുപ്പ് നടത്തി. മൂന്നുമാസത്തിനുള്ളില്‍ നിരവധി മോഷണങ്ങളാണ് പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലുമായി നടന്നത്. ഇതുവരെ മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അടിക്കടിയുണ്ടാകുന്ന മോഷണങ്ങള്‍ വ്യാപാരികളെയും ആശങ്കയിലാക്കി.
സിസിടിവികളിലടക്കം മോഷണ ദൃശ്യങ്ങള്‍ പതിയുന്നുണ്ടെങ്കിലും മുഖംമൂടുന്ന തരത്തിലായതിനാല്‍ ആളെ തിരിച്ചറിയാനും സാധിക്കാതെ വരുന്നു. അമ്മിനിക്കാട് അടച്ചിട്ട വീട്ടില്‍നിന്നും 30 പവനിലേറെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കേസിലും ആരെയും പിടികൂടാനായിട്ടില്ല.
