കാർ തടഞ്ഞപ്പോൾ ഉണ്ടായ സംഭവങ്ങളുടെ തെളിവായി എറണാകുളം സ്വദേശി ജോസഫ് ജോണും കുടുംബവും പൊലീസിന് വീഡിയോ ദൃശ്യങ്ങൾ കൈമാറി.
കൊച്ചി: റോഡില്‍ ചെളി തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാർ ഓടിച്ച സംഭവത്തിൽ നടക്കുന്നത് നുണപ്രചാരണമെന്ന് ആരോപിച്ച് ആരോപണ വിധേയർ രംഗത്ത്. അക്ഷയും പിതാവ് സന്തോഷും ഉൾപ്പെടെയുള്ളവർ കാർ തടഞ്ഞുവെച്ച് മർദ്ദിക്കാൻ ശ്രമിച്ചുവെന്ന് കാറിൽ ഉണ്ടായിരുന്ന കുടുംബം ആരോപിച്ചു. പ്രാണരക്ഷാർത്ഥം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് വിവാദ സംഭവമുണ്ടായതെന്നാണ് വിശദീകരണം. കാർ തടഞ്ഞപ്പോൾ ഉണ്ടായ സംഭവങ്ങളുടെ തെളിവായി എറണാകുളം സ്വദേശി ജോസഫ് ജോണും കുടുംബവും പൊലീസിന് വീഡിയോ ദൃശ്യങ്ങളും കൈമാറി.

എറണാകുളം ചിറ്റൂര്‍ ഫെറിക്കടുത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. റോഡില്‍ ചെളി തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരാതികൾക്ക് ആധാരം. ഓട്ടോ ഡ്രൈവറായ സന്തോഷിനെയും മകൻ കണ്ടയ്നര്‍ ലോറി ഡ്രൈവറായ അക്ഷയെയുമാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചു കൊണ്ടു പോകുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
സംഭവത്തെ കുറിച്ച് രണ്ട് കൂട്ടരും രണ്ട് വാദങ്ങളാണ് ഉന്നയിക്കുന്നത്.
അക്ഷയും കുടുംബവും പറയുന്നത്...
''അക്ഷയും സഹോദരിയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സമീപത്ത് കൂടി കടന്നു പോയ കാര്‍ ചെളി തെറിപ്പിച്ചു. അക്ഷയ് ഇത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ റോഡില്‍ തര്‍ക്കമുണ്ടായി. പിന്നീട് വീട്ടിലേക്ക് പോയ അക്ഷയെയും സഹോദരിയെയും കാറിലുണ്ടായിരുന്നവര്‍ പിന്തുടര്‍ന്നുവെന്നും ഇവരുടെ വീടിന്‍റെ മുന്നില്‍ വച്ച് വീണ്ടും തര്‍ക്കമുണ്ടായതിനൊടുവിലാണ് അക്ഷയുടെയും പിതാവ് സന്തോഷിന്‍റെയും കൈ കാറിനുളളിലേക്ക് വലിച്ചു കയറ്റിയതിനു ശേഷം കാര്‍ ഓടിച്ചു പോയതെന്നുമാണ് പരാതിക്കാരായ കുടുംബം ആരോപിക്കുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ സംഭവം വാർത്തയായതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു''.

