വാഹനമോഷണം കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പിടിയിലായി
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാർക്കിങ്ങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശി ഇസ്മയിൽ (35) ആണ് ടൗൺ പൊലീസ് ബീച്ചിൽ നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്.
ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. ഇരുചക്രവാഹനം പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.
മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാൻ വാഹനത്തിന്റെ നമ്പർ മാറ്റിയാണ് പ്രതി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ മുമ്പ് മൊബൈൽ ഫോൺ മോഷണ കേസിൽ പ്രതിയാണ് ഇയാൾ. സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പി ടൗൺ പൊലീസ് സ്റ്റേഷനിലെ വിജീഷ് , പ്രവീൺ കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അതേസമയം, സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ മൂന്നുപേര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്.
