ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 85,000 രൂപയും, അറുപതിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും മോഷണം പോയി

തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ മോഷണം. 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 85,000 രൂപയും, അറുപതിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായാണ് പരാതി.

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ചിറയിൻകീഴ് മുട്ടപ്പലം തെക്കേവിളഗത്തെ വീട്ടിൽ സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 25 -നാണ് സാബു നാട്ടിലെത്തിയത്. രാവിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

മോഷണം നടതായി ഉറപ്പിച്ച വീട്ടുകാർ വിവരം ചിറയിൻകീഴ് പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചയോടെ ആകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. 

Read more: 'വിരലടയാളം തെളിവായി മാറിയ നിരവധി കേസുകൾ'; ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെആര്‍ ശൈലജ വിരമിച്ചു

അതേസമയം, മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശ്ശി എളാട്ട് ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം നടന്ന വാർത്തയും പുറത്തുവന്നു. കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് അകത്തെ മുറിയിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വീട്ടുകാരുടെ പരാതി.

ഞായറാഴ്ച പുലര്‍ച്ചെ എറണാകുളത്തേക്ക് പോയതായിരുന്നു വീട്ടുടമയായ വാസുദേവനും കുടുംബവും. രാത്രി 11.30ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു.