വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെയാണ് ഇവരുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ധിച്ചത്.

കോഴിക്കോട്: വയോധികനെയും ഭാര്യയേയും മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ധിച്ച മൂന്നുപേര്‍ അറസ്റ്റില്‍. താമരശ്ശേരി ചുടലമുക്ക് കൂടത്തിങ്കല്‍ ചന്ദ്രനേയും ഭാര്യയേയും മകനും ബന്ധുക്കളും ചേര്‍ന്ന് രാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മജീദ് താമരശ്ശേരിയെ അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചന്ദ്രന്റെ മക്കളായ സായികുമാര്‍, സനൂപ്, സായികുമാറിന്റെ ഭാര്യാ പിതാവ് രാധാകൃഷ്ണന്‍ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏട്ട് പേരടങ്ങിയ സംഘമാണ് മജീദിനെ അക്രമിച്ചത്. ചന്ദ്രനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിയുകയും സ്‌കൂട്ടര്‍ മറിച്ചിടുകയും ചെയ്തു. ചന്ദ്രന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും മകന്‍ സായികുമാറിന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഈ വീട്ടിലാണ് ചന്ദ്രനും ഭാര്യയും താമസിച്ചിരുന്നത്. ചന്ദ്രന്റെ പേരിലുള്ള സ്ഥലത്തിന്റെ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ സായികുമാര്‍ ഇവരെ ഇറക്കി വിട്ട് വീട് പൂട്ടി പോവുകയായിരുന്നു. ചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകന്‍ വിദേശത്ത് നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും സായികുമാറിനെ വിളിച്ചു വരുത്തി രാത്രിയില്‍ വീട് തുറന്ന് ചന്ദ്രന്റെ വീട്ടുപകരണങ്ങള്‍ പുറത്തെടുക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകനായ മജീദ് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ ഇടപെട്ടാണ് മജീദിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

Read More : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു

ബൈക്കും ജീപ്പും പിക്കപ്പ് ലോറിയും മോഷണം, കറങ്ങി നടന്ന് മാലപൊട്ടിക്കലും, മുങ്ങി നടന്ന കള്ളൻ പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫറോക്ക് മണ്ണാർപാടം കക്കാട് പറമ്പ് പുറ്റേക്കാട് സലാം എന്ന സലാം (42) നെ കോഴിക്കോട് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) ഫറോക്ക് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഈയടുത്ത ദിവസങ്ങളിലായി ജില്ലയിലെ നടക്കാവ്, ഫറോക്ക്,ചേവായൂർ മലപ്പുറം ജില്ലയിലെ തേഞ്ഞിപാലം,പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലും വെച്ച് വാഹനമോഷണം നടത്തുകയും മാല പൊട്ടിക്കുകയും ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന സംഭവ ഉണ്ടായതോടെ ജില്ല ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമൻ ഐപിഎസ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസി കാമറ ദൃശ്യങ്ങളിൽ നിന്നും പ്രതി സലാം ആണെന്ന് തിരിച്ചറിയുകയും ചെയ്തു.

മോഷണം നടത്തി അന്യ ജില്ലകളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വാടകക്ക് ഒളിവിൽ കഴിഞ്ഞ ബുദ്ധിമാനായ കള്ളന് പിന്നാലെ പോലീസും നൂറ്റി അമ്പതിലധികം ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പിന്നാലെ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ബാലചന്ദ്രൻ, സബ് ഇൻസ്പെക്ടർ കെ. ഷുഹൈബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.പി ഷൈജു, പി.സജുകുമാർ എന്നിവരായിരുന്നു