വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു
തൻവിക് (1 വയസ്), ഗുണശേഖരൻ (70) തുടങ്ങിയവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ.
ഇടുക്കി: അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ കോക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേരുടെ നില ഗുരുതരമാണ്.
വൈകിട്ട് അഞ്ച് മണിയോടെ മാങ്കുളം ആനക്കുളം റോഡില്‍ കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവില്‍ നിന്നും വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. 50 അടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എല്ലാവരെയും പുറത്തെത്തിക്കാന‍് അരമണിക്കൂറെടുത്തു. ഉടന്‍ തന്നെ 30 കിലോ മീറ്റര്‍ അകലെയുള്ള അടിമാലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് ഒരാളും എത്തിയ ശേഷം രണ്ട്‍ പേരും മരിച്ചു. തേനി ചിന്നമന്നൂര്‍ സ്വദേശി ഗുണശേഖരന്‍ (70), തേനി സ്വദേശി അഭിനവിന്‍റെ മകന്‍ തന്‍വിക് (1), ഈറോഡ് സ്വദേശി പികെ സേതു എന്നിവരാണ് മരിച്ചത്.
വാഹനത്തിലുണ്ടായരുന്ന ബാക്കി 11 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെയാണ് തേനിയില്‍ നിന്നും ഇവര്‍ വിനോദസഞ്ചാരം തുടങ്ങിയത്. മാങ്കുളം ആനക്കുളത്തെത്തുകായയിരുന്നു ലക്ഷ്യം. ഡ്രൈവര്‍ക്ക് വഴി പരിചയമില്ലാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.