സ്റ്റാൻഡ് അപ് കൊമേഡിയൻ പ്രണിത് മോറേയുടെ പരിപാടിക്കിടെ കാണികളിലൊരാളായ ഹിമാൻഷുവിനോട് തന്റെ മുൻകാല ഡേറ്റിംഗ് അനുഭവങ്ങളെക്കുറിച്ച് കോമഡി രൂപേണ സംസാരിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം

ഗുരുഗ്രാം: സ്റ്റാൻഡ് അപ് കൊമേഡിയനൊപ്പമുള്ള പൊതുവിടത്തിലെ പരാമർശത്തിനിടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ യുവാവിന് ജോലി നഷ്ടമായി. ഗുരഗ്രാം സ്വാദേശിയായ വെബ് ഡെവലപർ ഹിമാൻഷു ജാഗ്രയ്ക്കാണ് സ്റ്റാൻഡ് അപ് കൊമേഡിയൻ പ്രണിത് മോറേയ്ക്കൊപ്പമുള്ള വീഡിയോ വൈറലായതിന് പിന്നാലെ ജോലി നഷ്ടമായത്.ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സ്റ്റാർവിക് ഡിസൈൻ' എന്ന ഡിസൈനിംഗ് കമ്പനിയാണ് ഇരുപത്തിമൂന്നുകാരനെ പുറത്താക്കിയത്. 23കാരൻ നടത്തിയ ആക്ഷേപകരവും വിവാദപരവുമായ പരാമർശം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് നടപടി. സ്റ്റാൻഡ് അപ് കൊമേഡിയൻ പ്രണിത് മോറേയുടെ പരിപാടിക്കിടെ കാണികളിലൊരാളായ ഹിമാൻഷുവിനോട് തന്റെ മുൻകാല ഡേറ്റിംഗ് അനുഭവങ്ങളെക്കുറിച്ച് കോമഡി രൂപേണ സംസാരിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ഒരു പെൺകുട്ടിയുമായി ഡേറ്റിംഗിന് പോയപ്പോൾ താൻ 370 രൂപ വിലയുള്ള ചിക്കൻ ബിരിയാണി വാങ്ങിനൽകിയെന്നും, എന്നാൽ അതിനുശേഷം തന്നെ വീട്ടിൽ കൊണ്ടുപോയി വിടാൻ ആ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ താൻ ചിലവഴിച്ച പണത്തിന് പകരമായി അവളിൽ നിന്ന് ലൈംഗികപരമായ ആവശ്യങ്ങൾ പ്രതീക്ഷിച്ചുവെന്ന രീതിയിലാണ് ഹിമാൻഷു ഷോയിൽ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ത്രീകളുടെ ആത്മാഭിമാനത്തെ പൂർണ്ണമായും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ പരാമർശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ അപലപിക്കപ്പെട്ടു. ഇതോടെ യുവാവിന്റെ ചിന്താഗതി തികഞ്ഞ സ്ത്രീവിരുദ്ധതയും ധാർഷ്ട്യവുമാണെന്ന് ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് ആളുകൾ വിമർശനമുയർത്തിയിരുന്നു. വിവാദം കനത്തതോടെ കമ്പനിയുടെ സ്ഥാപകനായ വിവേക് വിശ്വകർമ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഹിമാൻഷുവിനെ പിരിച്ചുവിട്ട കാര്യം വ്യക്തമാക്കിയത്. വീഡിയോ വൈറലായതോടെ കമ്പനിക്ക് നൂറുകണക്കിന് ഇമെയിലുകളും സന്ദേശങ്ങളും ഫോൺ കോളുകളുമാണ് ലഭിച്ചതെന്ന് വിവേക് വിശ്വകർമ വിശദമാക്കി. ഹിമാൻഷുവിന്റെ പ്രസ്താവനകൾ അത്യന്തം അപകീർത്തികരവും ആക്ഷേപകരവുമാണെന്നും, അത്തരം ആശയങ്ങളെ കമ്പനി ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും വിവേക് വിശ്വകർമ വ്യക്തമാക്കി. ഒരു ജീവനക്കാരൻ ഓഫീസിന് പുറത്ത് ചെയ്ത കാര്യമാണെങ്കിലും, അത് സ്ഥാപനത്തിന്റെ അന്തരീക്ഷത്തെയും സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വത്തെയും കമ്പനിയുടെ അന്തസ്സിനെയും ദോഷകരമായി ബാധിച്ചതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നും കമ്പനി മേധാവി വിശദീകരിച്ചു.

കമ്പനിയിലെ വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഓഫീസിനുള്ളിൽ ഹിമാൻഷുവിനെതിരെ യാതൊരുവിധ പരാതികളും ഉണ്ടായിരുന്നില്ലെന്നും, സഹപ്രവർത്തകർ അവനെ മാന്യനും കഠിനാധ്വാനിയുമായാണ് വിലയിരുത്തിയതെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു. എങ്കിലും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തേണ്ട യുവതലമുറയെ ഇത്തരം തെറ്റായ ചിന്താഗതികൾ സ്വാധീനിക്കാതിരിക്കാൻ യുവാവിനെതിരെ നടപടി സ്വീകരിക്കുന്നുവെന്നും സിഇഒ വ്യക്തമാക്കി. കമ്പനിയുടെ ഈ കൃത്യമായ നടപടിയെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച് ഹിമാൻഷുവും, ഇത്തരം സ്ത്രീവിരുദ്ധ തമാശകളെ വേദിയിൽ പ്രോത്സാഹിപ്പിച്ചതിന് പ്രണിത് മോറെയും പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം