കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടാം തീയ്യതിയാണ് റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ രാത്രി എട്ട് മണിയോടെ മൂവർ സംഘം വെട്ടിയത്. തുട‍ർന്ന് രക്ഷപ്പെട്ടു.

കോഴിക്കോട്: കല്ലാച്ചി-വളയം റോഡില്‍ ഓത്തിയില്‍മുക്കില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടി. ജാതിയേരി പെരുവാം വീട്ടില്‍ ജാബിര്‍(32), മാരാംവീട്ടില്‍ അനസ്(30), പാറച്ചാലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(32) എന്നിവരെയാണ് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ സത്യസായി ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

2023 നവംബര്‍ രണ്ടിനാണ് കേസിന് ആസ്‍പദമായ സംഭവം നടക്കുന്നത്. രാത്രി എട്ട് മണിയോടെ വഴിയരികില്‍ മൊബൈലില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന, ജാതിയേരി മാന്താറ്റില്‍ അജ്മലിനെ ഇരു ബൈക്കുകളിലായെത്തിയ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ നാടുവിടുകയായിരുന്നു. 

സംഭവം സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞത് കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായി. സത്യസായി ജില്ലയിലെ ഒരു മുസ്ലിം ദര്‍ഗയില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതികള്‍. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. എ.എസ്.ഐ മനോജ് രാമത്ത്, സീനിയര്‍ സി.പി.ഒമാരായ കെ. ലതീഷ്, സദാനന്ദന്‍ കായക്കൊടി, കെ.കെ സുനീഷ് എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് ഇവരെ വലയിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്