തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫീ ഹൗസ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു
തൃശൂര്‍: മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും നടപടിയെടുത്തിരുന്നില്ല. ഈ ഇന്ത്യൻ കോഫി ഹൗസ് യൂണിറ്റിന് തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.