ഈ വർഷം വനംവകുപ്പ് പിടികൂടിയ നാലാമത്തെ കടുവയായിരുന്നു ഇന്നലത്തേത്. നേരത്തെ പിടികൂടിയ മൂന്ന് കടുവകളേയും വിവിധിയിടങ്ങളിൽ പുനരധിവസിപ്പിക്കുകയായിരുന്നു.
കൽപറ്റ: വയനാട് ജില്ലയിലെ മൂന്നാനക്കുഴി യൂക്കാലി കവലയിലെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കടുവയെ തുറന്നുവിട്ടു. വയനാട് വന്യജീവി സങ്കേതത്തിൻ്റെ ഉൾഭാഗത്താണ് തുറന്നുവിട്ടത്. രണ്ടു വയസ്സുള്ള പെൺകടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കോൺഫ്ലിക്ട് ടൈഗർ അല്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് നടപടി. ഈ വർഷം വനംവകുപ്പ് പിടികൂടിയ നാലാമത്തെ കടുവയായിരുന്നു ഇന്നലത്തേത്. നേരത്തെ പിടികൂടിയ മൂന്ന് കടുവകളേയും വിവിധിയിടങ്ങളിൽ പുനരധിവസിപ്പിക്കുയായിരുന്നു.
യൂക്കാലിക്കവല കാക്കനാട് വീട്ടിൽ ശ്രീനാഥന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. രാവിലെ ടാങ്കിലേക്ക് വെള്ളം അടിക്കാൻ ശ്രമിച്ചപ്പോൾ മോട്ടോർ പ്രവർത്തിച്ചില്ല. രാവിലെ വന്നു കിണർ നോക്കിയപ്പോൾ വീട്ടുകാർ ഞെട്ടി. കിണറ്റിനുള്ളിൽ ഒരു കടുവ. ഇര തേടിയുള്ള വരവിൽ വീണത് ആകാം എന്നായിരുന്നു സംശയം. സാഹസികമായിരുന്നു രക്ഷാപ്രവർത്തനം.
മയക്കുവെടി കൊണ്ടാൽ വെള്ളത്തിൽ വീഴാത്ത വിധം ക്രമീകരണം ഏർപ്പെടുത്തി. കടുവ പരിഭ്രാന്ത ആവാതിരിക്കാൻ മുൻകരുതലെടുത്തു. ഒടുവിൽ ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കടുവയെ വലയിലാക്കി മയക്കുവെടി വച്ചു. പിന്നീട് കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെത്തിച്ച് കടുവയെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
