തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവറാണ് മരിച്ചത്
കൊല്ലം: തടികൂപ്പിലെ ജോലിക്കിടെ കൊല്ലം അച്ചൻകോവിലിൽ നടുക്കുന്ന അപകടം. തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അച്ചൻകോവിൽ സ്വദേശി രതീഷ് (29) ആണ് മരിച്ചത്. ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ചൻകോവിൽ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ കൊല്ലത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പുനലൂർ കല്ലടയാറ്റിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി എന്നതാണ്. ഏറെ നേരത്തിന് ശേഷം ഇവരെ തിരിച്ചറിയുകയും ചെയ്തു. അമ്മയും രണ്ട് മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിറവന്തൂർ സ്വദേശിനി രമ്യ രാജ്, മകൾ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകൻ സൗരഭ് എന്നിവരാണ് മരിച്ചത്. മുക്കടവ് റബർ പാർക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റോഡിലൂടെ സത്രീയും രണ്ട് കുട്ടികളും നടന്നുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതോടെ ഫയർഫോഴ്സും പൊലീസും എല്ലാം സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നുള്ള തിരച്ചിലാണ് കല്ലടയാറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൂവരുടേയും ശരീരം ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രമ്യയെ വിവാഹം കഴിച്ചയച്ചത് ചാത്തന്നൂരിലേക്കാണ്. ഭര്‍ത്താവ് ഏറെ നാളായി വിദേശത്താണ്. ഇന്ന് രാവിലെയാണ് രമ്യ പുനലൂരിലേക്ക് എത്തിയത്. മരണത്തിൽ പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വിശദമായ അന്വേഷണത്തിന് ഒടുവിലേ കണ്ടെത്താനാകൂ എന്നാണ് പൊലീസിന്റെ വിശദീകരണം.
