വയർലെസ് അടക്കം എല്ലാ ബന്ധവും നഷ്ടമായി, ആടിയുലഞ്ഞ് ഇടിച്ചുകയറാൻ ബോട്ട്, കേരള കോസ്റ്റ് ഗാർഡ് കണ്ടു, ഒടുവിൽ രക്ഷ
എൻഞ്ചിൻ തകരാറിലായി അപകടാവസ്ഥയിലായ ട്രോളർ ബോട്ടിനും മത്സ്യത്തൊഴിലാളികളായ പത്ത് തമിഴ്നാട്ടുകാർക്കും രക്ഷയായി പൂവാർ തീരദേശ പോലീസിന്റെ അവസരോചിത ഇടപെടൽ

തിരുവനന്തപുരം: എൻഞ്ചിൻ തകരാറിലായി അപകടാവസ്ഥയിലായ ട്രോളർ ബോട്ടിനും മത്സ്യത്തൊഴിലാളികളായ പത്ത് തമിഴ്നാട്ടുകാർക്കും രക്ഷയായി പൂവാർ തീരദേശ പോലീസിന്റെ അവസരോചിത ഇടപെടൽ. എൻജിൻ തകരാറിലായി നിയന്ത്രണം തെറ്റി തീരത്തേക്ക് ഇടിച്ച് കയറാൻ തുടങ്ങിയ ട്രോളർ ബോട്ടിനെയും അതിലെ തൊഴിലാളികളെയും വൻ അപകടത്തിൽ നിന്ന് രക്ഷിക്കാൻ തീരദേശ പോലീസും കോസ്റ്റൽ വാർഡൻമാരും ഏറെ പണിപ്പെട്ടു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പൂവാർ തീരത്തിന് കഷ്ടിച്ച് 250 മീറ്റർ മാത്രം ഉള്ളിലായി പച്ച നിറത്തിലുള്ള ഒരു ബോട്ട് തിരയിൽ പെട്ട് ആടിയുലയുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ശക്തമായ കടൽ ക്ഷോഭത്തിൽ ബോട്ട് ഏതു നിമിഷവും കരയിലേക്ക് ഇടിച്ച് കയറുമെന്ന അവസ്ഥയിലായിരുന്നു. പുറം ലോകവുമായി ബണ്ഡ പ്പെടാനുള്ള എല്ലാ സംവിധാനങ്ങളും നിശ്ചലമായതിനാൽ സഹായമഭ്യർത്ഥിക്കാനും ബോട്ടിലെ തൊഴിലാളികൾക്കായില്ല.
പ്രതികൂല കാലാവസ്ഥയും അവഗണിച്ച് മറ്റൊരു മത്സ്യബന്ധന ബോട്ടിൽ ട്രാളർ ബോട്ടിനടുത്ത് എത്തി കാര്യങ്ങൾ തിരക്കിയ കോസ്റ്റൽ വാർഡൻ മാർക്ക് അപകടാവസ്ഥ മനസിലായി. തുടർന്ന് ഉടൻ തന്നെ പുവാർ ഫിഷ് ലാന്റിംഗ് സെന്ററിൽ നിന്ന് ആറ് നങ്കൂരങ്ങൾ ശേഖരിച്ച തീരദേശ പൊലീസ് അതുമായി കടലിലേക്ക് തിരിച്ചു. ബോട്ടിനെ ആങ്കർ ചെയ്തു. ഇതിനിടയിൽ അവശരായ മത്സ്യത്തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും അധികൃതർ തന്നെ വള്ളത്തിൽ എത്തിച്ച് നൽകിയ ശേഷം തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
വൈകുന്നേരം മൂന്ന് മണിയോടെ തമിഴ്നാട്ടിൽ നിന്ന് മറ്റൊരു ബോട്ട് വരുത്തി ട്രോളർ ബോട്ടിനെ കെട്ടിവലിച്ച് തമിഴ്നാട്ടിലേക്കും കൊണ്ടുപോയി. കന്യാകുമാരി മുട്ടം സ്വദേശി പനി ദാസന്റെ ഉടമസ്ഥതയിലുള്ള ഷാനിയ എന്ന ട്രോളറാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. നാല് ദിവസം മുൻപാണ് പത്തംഗ സംഘവുമായി മുട്ടം ഹാർബറിൽ നിന്ന് ബോട്ട് ഉൾക്കടലിലേക്ക് തിരിച്ചത്. മീൻ പിടിത്തം തുടരുന്നതിനിടയിൽ മൂന്ന് ദിവസം മുൻപ് ബോട്ടിന്റെ എൻജിൻ തകരാറിലായി.
അറ്റകുറ്റപ്പണികൾ നടത്തി തകരാറ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പാഴായതിനെ തുടർന്ന് ബോട്ട് നിയന്ത്രണം തെറ്റി കടലിലൂടെ ലക്ഷ്യമില്ലാതെ ഒഴുകി. ഇതിനിടയിൽ വയർലെസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും തകരാറിലായി. അതോടെ രക്ഷക്കായി അപേക്ഷിക്കാനുള്ള മാർഗ്ഗങ്ങളും അടഞ്ഞു. കാറ്റും കടൽ ക്ഷോഭവും കാരണം കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ രണ്ട് ദിവസമായി വള്ളമിറക്കാത്തതിനാൽ അലഞ്ഞ് തിരിഞ്ഞ ഇവരുടെ അവസ്ഥ ആരും അറിഞ്ഞതുമില്ല. ലക്ഷ്യമില്ലാതെ ഒഴുകി നീങ്ങുന്നതിനിടെ തിരയടിയിൽപ്പെട്ടാണ് ഇന്നലെ രാവിലെ ബോട്ട് പൂവാർ തീരത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം