പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയൽക്കര വീട്ടിൽ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരിൽ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയൻവിള ലക്ഷംവീട്ടിൽ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടിൽ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്.
കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയ് എസ്, എസ്.ഐ മാരായ സുരേഷ് കുമാർ, അനിൽകുമാർ, മുനീർ, സി.പി.ഒമാരായ ശ്യം കൃഷ്ണൻ, സെൽവദാസ്, ഗിരി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയൽക്കര വീട്ടിൽ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയ്യതി പൂങ്കുളത്തെ ടർഫിനടുത്ത് വച്ചാണ് പ്രതികൾ സുരേഷിനെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്. കേസിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.
ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.
