മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം (Calicut airport) വഴി വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് (Gold Smuggling). മലദ്വാരത്തിൽ മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ ബഹറൈനിൽ നിന്ന് വന്ന ജിഎഫ് 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു ചോദ്യം ചെയ്തെങ്കിലും, സ്വർണം കൊണ്ടു വന്ന കാര്യം റൗഫ് സമ്മതിച്ചില്ല. എന്നാൽ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ തെളിഞ്ഞു.
മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 8.05 ന് ബഹ്റൈനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പൊലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു. ചോദ്യം ചെയ്യലിൽ ഇയാളും സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ കാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് കാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാളും കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്.
