ബൈക്കിലെത്തി വയോധികയുടെ മാല പറിച്ചു കടന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഹരിപ്പാട്: ബൈക്കിലെത്തി വയോധികയുടെ മാല പറിച്ചു കടന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയൻകീഴ് കീഴാറ്റിങ്കൽ ചരുവിള വീട്ടിൽ അക്ബർഷാ(45), താമരക്കുളം റംസാൻ മൻസിൽ സജേഖാൻ എന്ന സഞ്ജയ് ഖാൻ (38) എന്നിവരെയാണ് കായംകുളം ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ചേപ്പാട് ഉണ്ണി ഭവനത്തിൽ രാധമ്മ (75)യുടെ അഞ്ച് പവൻ തൂക്കമുള്ള രണ്ട് മാലകളാണ് ഇവർ കവർന്നത്. കഴിഞ്ഞ ആഗസ്റ്റ് 31ന് രാധമ്മ വീടിനുമുന്നിൽ നില്‍ക്കുമ്പോളായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വഴി ചോദിക്കാൻ എന്ന വ്യാജേന ഇവരുടെ സമീപം ബൈക്ക് നിർത്തി വിസിറ്റിംഗ് കാർഡ് കാണിച്ച് അഡ്രസ്സ് ചോദിക്കുന്നതിനിടെ മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. അന്ന് തന്നെ കരീലകുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച പൾസർ ബൈക്ക് മോഷ്ടിച്ച ബൈക്ക് ആണെന്ന് കണ്ടെത്തിയിരുന്നു. കൊട്ടാരക്കരയിൽനിന്നു മോഷ്ടിച്ച ബൈക്ക് എറണാകുളത്ത് ഉപേക്ഷിച്ച ശേഷം അവിടെനിന്നു പൾസർ ബൈക്ക് മോഷ്ടിച്ച് ചേപ്പാട് എത്തുകയായിരുന്നു. രാധമ്മയുടെ കയ്യിൽ നൽകിയ ഡിണ്ടിഗൽ ഉള്ള സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാർഡ് പ്രതികളുടെ തമിഴ്‌നാട് ബന്ധം പൊലീസ് സംശയിച്ചു. 

തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് വലയിലായത്. മുന്നൂറോളം സി സി ടി വി ദൃശ്യങ്ങളും നൂറിലധികം ലോഡ്ജുകളും തമിഴ്‌നാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. 

ബാംബൂ കർട്ടൻ വിൽപ്പനയ്ക്ക് നടക്കുന്ന സജേഖാൻ അക്ബർഷായെ വിളിച്ചു വരുത്തിയ ശേഷം ഇരുവരും മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. വടക്കൻ ജില്ലക്കാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചതായി കരീലക്കുളങ്ങര പൊലീസ് ഇൻസ്പെക്ടർ എം സുധിലാൽ പറഞ്ഞു. പൊട്ടിച്ച മാല വിൽപ്പന നടത്തി തുക പങ്കിട്ട ശേഷം അക്ബർഷാ തമിഴ്‌നാട് ഏർവാടിയിൽ പോയി താമസിക്കുകയായിരുന്നു. 

Read more: 'സുഹൃത്തുക്കളുടെ ഭീഷണിയിൽ ദൃശ്യങ്ങൾ അയച്ചു'; ശുചിമുറി ദൃശ്യങ്ങൾ പകർത്തി അയച്ചതിൽ മൂന്നുപേരെ കസ്റ്റഡിയിൽ വിട്ടു

അടുത്ത ദിവസം വേറൊരു പിടിച്ചുപറി പ്ലാനിട്ട് ഇരിക്കെ സജേഖാനെ താമരക്കുളത്തുള്ള വാടക വീട്ടിൽ നിന്നും, അക്ബർഷായെ തമിഴ്‌നാട് ഏർവാടിയിൽ നിന്നും താമരക്കുളതേക്ക് വരുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. ഇവർ മോഷ്ടിച്ച രണ്ടു ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര എസ്എച്ച്ഒ, എം സുധിലാൽ, എസ് ഐ ഷെഫീഖ്, എഎസ്ഐ ഷമ്മി സ്വാമിനാഥൻ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ, സജീവ്, വിനീഷ്, ഇയാസ് ഇബ്രാഹിം, ഷാജഹാൻ, ദീപക്, വിഷ്ണു, അരുൺ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.