ഇന്ന് വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാര്‍ഥികളില്‍ മൂന്നുപേരാണ് തിരിയില്‍പ്പെട്ടത്.

ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാന്‍ഡിങ് സെന്ററിനു സമീപം ആയിരംതൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. ഒരാളെ മത്സ്യ തൊഴിലാളികൾ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാര്‍ഥികളില്‍ മൂന്നുപേരാണ് തിരിയില്‍പ്പെട്ടത്. കടക്കരപ്പള്ളി സ്വദേശി നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്‍ ശ്രീഹരി(16), കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖ്(16) എന്നിവരെയാണ് കാണാതായത്.

കടല്‍ ശക്തമായതിനാല്‍ തിരച്ചില്‍ നടത്താനായിട്ടില്ല. അഗ്നിശമനസേനയും തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി. തീരദേശ പൊലീസ് തിരച്ചിലിനായി ബോട്ടിറക്കിയെങ്കിലും കടൽ പ്രക്ഷ്ബുധമായതിനാൽ സാധിച്ചില്ല. തീരത്തു പ്രത്യേക വൈദ്യുതിവിളക്കുകളും സംവിധാനങ്ങളും ഒരുക്കി രാത്രിയിലും സേനകള്‍ സജ്ജമായിട്ടുണ്ട്. മുങ്ങിത്താഴ്ന്ന ഒരാളെ മത്സ്യതൊഴിലാളികള്‍ കയറ് എറിഞ്ഞു നല്‍കിയാണ് രക്ഷപ്പെടുത്തിയത്. കടക്കരപ്പള്ളി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരാണ് വിദ്യാര്‍ഥികള്‍. വൈകിട്ട് അഞ്ചോടെയാണ് ആറംഗസംഘം തീരത്തെത്തിയതെന്നാണ് വിവരം.

എറണാകുളത്ത് ബാറിൽ തർക്കം; യുവാവിന് വെട്ടേറ്റു; കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സംശയം

ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍തന്നെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിതാണ ഇവര്‍ സഹായത്തിന് നിലവിളിച്ചു. ശ്ബദം കേട്ട മത്സ്യതൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും രണ്ടുപേരും മുങ്ങിതാഴ്ന്നു. ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പൊലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയന്‍ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.