ഒന്നര പവനോളം വരുന്ന സ്വര്‍ണമാല കവര്‍ച്ച നടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.

മാനന്തവാടി: കര്‍ക്കിടക വാവു ബലി കര്‍മ്മങ്ങളുടെ ഒരുക്കത്തിനിടെ തിരുനെല്ലി ക്ഷേത്ര പരിസരത്തെ ജനത്തിരക്കിനിടയില്‍ കവര്‍ച്ച ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ യുവതികള്‍ പിടിയില്‍. വ്യാഴാഴ്ച രാവിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്. ഒന്നര പവനോളം വരുന്ന സ്വര്‍ണമാല കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ കോയമ്പത്തൂര്‍ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്.

സ്ത്രീകളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷന്‍, ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മോഷണക്കേസുകളുള്ളതായും കണ്ടെത്തി. പല പേരുകളില്‍ അറിയപ്പെടുന്ന യുവതികള്‍ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കാന്‍ എത്തുന്ന സംഘങ്ങളിലെ പ്രധാനികളാണ്. പൊലീസിന്റെ കൃത്യമായ ഇടപെടലുണ്ടാവുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ തന്നെ സ്ത്രീകള്‍ മറ്റു സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നതും ഇവരുടെ കൂട്ടാളികളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇരുന്നൂറ് പൊലീസുകാരെയാണ് തിരുനെല്ലി ക്ഷേത്രത്തിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.