ഓർമ്മശക്തിയിൽ അമ്പരപ്പിച്ച് മൂന്നാറിലെ രണ്ടുവയസുകാരൻ; ബുക്ക് ഓഫ് റെക്കോർഡ‍്സിൽ ഇടം നേടാം, സാമ്പത്തികം പ്രശ്നം
ഏത് രാജ്യത്തിന്റെ പേര് പറഞ്ഞാലും ഷനാവ് കൃത്യമായി ആ രാജ്യത്തിന്റെ പതാക ചൂണ്ടിക്കാണിച്ച് നല്‍കും. മാത്രമല്ല വാഹനകമ്പനികളുടെ പേരുപറഞ്ഞാല്‍ അവയുടെ ലോഗോ തിരിച്ചറിയാനും രാജ്യത്തെ നേതാക്കള്‍, പക്ഷികള്‍, പുഷ്പങ്ങള്‍, പഴങ്ങള്‍ തുടങ്ങി അറുന്നൂറോളം വാക്കുകള്‍ കൃത്യമായി തിരിച്ചറിയാനും കുഞ്ഞ് ഷാനവിന് കഴിയും
മൂന്നാര്‍: ലോക്കാട് എസ്‌റ്റേറ്റിലെ ശാന്തന്‍കുമാര്‍ ശുഭാ ദമ്പതികളുടെ രണ്ട് വയസ്സുകാരന്‍ മകന്‍ ഷനവിന്റെ ഓര്‍മ്മ ശക്തി ആരെയും അമ്പരപ്പിക്കുന്നതാണ്. 100 ലോകരാഷ്ട്രങ്ങളില്‍ ഏത് രാജ്യത്തിന്റെ പേര് പറഞ്ഞാലും ഷനാവ് കൃത്യമായി ആ രാജ്യത്തിന്റെ പതാക ചൂണ്ടിക്കാണിച്ച് നല്‍കും. മാത്രമല്ല വാഹനകമ്പനികളുടെ പേരുപറഞ്ഞാല്‍ അവയുടെ ലോഗോ തിരിച്ചറിയാനും രാജ്യത്തെ നേതാക്കള്‍, പക്ഷികള്‍, പുഷ്പങ്ങള്‍, പഴങ്ങള്‍ തുടങ്ങി അറുന്നൂറോളം വാക്കുകള്‍ കൃത്യമായി തിരിച്ചറിയാനും കുഞ്ഞ് ഷാനവിന് കഴിയും. രണ്ട് വയസ്സും നാല് മാസവും പ്രായമുള്ള ഷനവ് ഓര്‍മ്മ ശക്തികൊണ്ട് ശ്രദ്ധ നേടുകയാണ്.
മൂന്നാര്‍ ലോക്കാട് എസ്‌റ്റേറ്റിലെ ശാന്തന്‍കുമാര്‍ ശുഭാ ദമ്പതികളുടെ മകനാണ് രണ്ട് വയസ്സുകാരന്‍ ഷനവ്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാന്‍ ഷാനവിന് അവസരം ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി വേണ്ടുന്ന സാമ്പത്തിക ചിലവ് ഷാനവിന്റെ മാതാപിതാക്കളെ കുഴക്കുന്നുണ്ട്. കുരുന്നു പ്രായത്തിലെ ഓര്‍മ്മശക്തിയും ബുദ്ധിവൈഭവവുമാണ് ഷനവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയും ഒന്ന് മുതല്‍ അമ്പത് വരെയുള്ള സഖ്യകളും ശശീരഭാഗങ്ങളുടെ പേരുകളും വിവിധ നിറങ്ങളും വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഗോയും കുഞ്ഞ് ഷനവിന്റെ വലിയ ബുദ്ധിയിലുണ്ട്. ഷാനവിന്റെ ബുദ്ധിവൈഭവം കണ്ടറിയുന്നവര്‍ അതിശയത്തോടെയാണ് മടങ്ങുന്നത്.
ദുബായ് സ്കൂളിലെ മലയാളി വിദ്യാർത്ഥികൾ; ലോക റെക്കോർഡിന്‍റെ തിളക്കത്തിൽ, മാന്നാറിന് സന്തോഷം
അതേസമയം നേരത്തെ പുറത്തുവന്ന മറ്റൊരു വാർത്ത ദുബായിലെ സ്‌കൂളുകളിൽ പഠിക്കുന്ന മാന്നാർ സ്വദേശികളായ ദക്ഷേഷ് പാർത്ഥസാരഥി, കെ.എസ് നിർമൽ സുധീഷ് എന്നിവർ ലോകറെക്കോർഡുകളിൽ ഇടംനേടി ദുബായിലെ മലയാളി സമൂഹത്തിനു അഭിമാനമായെന്നതാണ്. വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പറഞ്ഞു കൊണ്ടാണ് ദക്ഷേഷ് പാർത്ഥസാരഥി ലണ്ടൻ വേൾഡ്ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. സ്രാവുകളുടെ വിസ്മയ ലോകത്തിലൂടെ സഞ്ചരിച്ചാണ് നിർമ്മൽ സുധീഷ് ലോകറെക്കോർഡ് നേടിയത്.
മാന്നാർ ഇരമത്തൂർ പരപ്പള്ളിൽ (രേവതി ഹൗസ് ) സോനു പാർത്ഥസാരഥി-ആശാ ദമ്പതികളുടെ മകൻ ദക്ഷേഷ് പാർത്ഥസാരഥി അജ്‌മാൻ ഭവൻസ് വൈസ് ഇന്ത്യൻ അക്കാദമിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ വഴിയുള്ള ഭൂമിശാസ്ത്രം, സോഷ്യൽ സ്റ്റഡീസ്, വെർച്വൽ യാത്ര എന്നിവയിൽ പ്രത്യേക താൽപ്പര്യമുള്ള ദക്ഷേഷ് ലോകഭൂപടത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും യുഎൻ അംഗീകരിച്ച 200 രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും തലസ്ഥാനങ്ങൾ പഠിച്ചു. ലോക രാജ്യങ്ങളുടെ പേരുകൾ ക്രമരഹിതമായി പറഞ്ഞാൽപോലും അവയുടെ തലസ്ഥാനങ്ങൾ വളരെ വേഗത്തിൽ സംശയമില്ലാതെ പറയാൻ ദക്ഷേഷിനു കഴിയും. 7 മിനിറ്റും 55 സെക്കൻഡും റെക്കോർഡ് സമയത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഈ കൊച്ചു മിടുക്കൻ ലണ്ടൻ വേൾഡ്ബുക്ക് ഓഫ് റെക്കോർഡിൽ വെറും 6മിനിറ്റും 50 സെക്കൻഡും എന്ന റെക്കോർഡ് സമയത്തിലൂടെ ഇടം നേടുകയാണുണ്ടായത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുടെ 2022 പതിപ്പിൽ ദക്ഷേഷ് പാർത്ഥസാരഥിയുടെ പേര് അഭിമാനത്തോടെ പ്രസിദ്ധീകരിക്കും.
വ്യത്യസ്തഇനം സ്രാവുകളുടെ ചിത്രങ്ങൾ കണ്ട് തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരുവിവരങ്ങൾ നിഷ്പ്രയാസം പറയാൻ ദുബായ് എലൈറ്റ് ഇംഗ്ലീഷ് സ്കൂൾ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിർമലിനു കഴിയും. ഒരുമിനിറ്റ് 52 സെക്കന്റിൽ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞ് അവയുടെ പേരുവിവരങ്ങൾ പറഞ്ഞാണ് ലോകറെക്കോർഡിൽ ഇടംനേടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരുന്നു. മാന്നാർ കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതിൽ സുധീഷ് കുമാറിന്റെയും ചെറിയനാട് ചിങ്ങാട്ടിൽ വീട്ടിൽ വിദ്യയുടെയും രണ്ടുമക്കളിൽ മൂത്തമകനാണ് നിർമ്മൽ സുധീഷ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന നവമിയാണ് നിർമലിന്റെ സഹോദരി. കുടുംബ സമേതം ദുബായിൽ കഴിയുന്ന സുധീഷ് ബിസിനസുകാരനാണ്.