വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ ഇവർ ഹൗസ്ബോട്ട് കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുപോയതാണെന്ന് സമ്മതിച്ചു.

ചേർത്തല: ആലപ്പുഴയിൽ ഹൗസ് ബോട്ടുകളില്‍ കഞ്ചാവ് വിതരണം നടത്താ‌നെത്തിയ എറണാകുളം സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം മുളന്തുരുത്തി മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23), ഉദയമ്പേരൂർ ചിറ്റേഴത്ത് വീട്ടിൽ അനന്തു (23) എന്നിവരെയാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ ഇവർ ഹൗസ്ബോട്ട് കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുപോയതാണെന്ന് സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ എൻ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി മായാജി, പി ഷിബു, ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർ ബിയാസ്, ഇന്റലിജിൻസ് വിഭാഗം ഓഫീസർ റോയ് ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

ഓണം അടുത്തതോടെ കേരളത്തിലേക്ക് മയക്കുമരുന്നുകളുടെ വരവ് വര്‍ധിച്ചിരിക്കുകയാണ്. മയക്കുമരുന്ന് പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസും എക്സൈസും. കഴിഞ്ഞ ദിവസം ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തിരൂരിര്‍ നടത്തിയ പരിശോധനയില് അഞ്ച് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഇന്‍റിലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടിയത്. 

ചെന്നൈ മംഗലാപുരം മെയിൽ എക്‌സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദർമാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത എക്സൈസ് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു.