റോഡിൽ വാഹന പരിശോധന, വണ്ടി നിർത്തി പരുങ്ങി യുവാക്കൾ; സംശയം തോന്നി പൊലീസ് പൊക്കി, ബാഗിൽ എംഡിഎംഎ!
ചൊവ്വാഴ്ച രാവിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വാഹനപരിശോധനക്കിടെ എത്തിയ യുവാക്കള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിക്കുകയായിരുന്നു.
മാനന്തവാടി: വയനാട്ടിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മലപ്പുറം മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ മുഹമ്മദ് ജിഹാദ്(28), തിരൂര്‍ പൊന്‍മുണ്ടം നീലിയാട്ടില്‍ അബ്ദുല്‍സലാം(29) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 51.64 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
പുതുവര്‍ഷത്തോട് അനുബന്ധിച്ച് പൊലീസും എക്‌സൈസും ലഹരിവേട്ട കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വാഹനപരിശോധനക്കിടെ എത്തിയ യുവാക്കള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്തതിന് പിന്നാലെയാണ് മയക്കുമരുന്ന് കടത്തുകാരാണെന്ന സൂചന ലഭിച്ചത്.
പരിശോധിച്ചപ്പോള്‍ എം.ഡി.എം.എയും ലഭിച്ചു. ഇതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. മാനന്തവാടി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നായിരുന്നു പരിശോധന. മാനന്തവാടി സബ് ഇന്‍സ്പെക്ടര്‍ കെ.കെ. സോബിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ യു.കെ. മനേഷ്‌കുമാര്‍, മുഹമ്മദ് അറങ്ങാടന്‍, പി. ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്റ് ചെയ്തു.
Read More : വെള്ളിയാഴ്ച മുതൽ കാണാനില്ല, എല്ലാ പ്രതീക്ഷകളും വിഫലം; ബിജീഷ് കുറുമാലി പുഴയിൽ മരിച്ച നിലയിൽ