രണ്ടാം വിവാഹത്തിന് ഒരുങ്ങിയതിൻ്റെ വിരോധത്തിൽ ഖദീജയെ കുത്തിക്കൊന്ന സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും.
കണ്ണൂർ: ഉളിയിൽ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. രണ്ടാം വിവാഹത്തിന് ഒരുങ്ങിയതിൻ്റെ വിരോധത്തിൽ ഖദീജയെ കുത്തിക്കൊന്ന സഹോദരങ്ങളായ ഇസ്മായിലിനും ഫിറോസിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
പതിമൂന്ന് വർഷം മുൻപ് ഉളിയിൽ ഗ്രാമത്തെ നടുക്കിയ ക്രൂരമായ ദുരഭിമാനക്കൊലയിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഈ സുപ്രധാന വിധി. 2012 ഡിസംബർ 12-ന് ഉച്ചയ്ക്ക് 12 മണിക്കാണ് 28 വയസ്സുകാരിയായ ഖദീജ കുത്തേറ്റ് മരിക്കുന്നത്. സംഭവത്തിൽ അവരുടെ രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഖദീജയുടെ സഹോദരങ്ങളായ കെ.എൻ. ഇസ്മായിലും കെ.എൻ. ഫിറോസും ചേർന്നാണ്. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുള്ള ഖദീജ കോഴിക്കോട് ഫറൂഖ് സ്വദേശി ഷാഹുൽ ഹമീദിനെ വിവാഹം ചെയ്യാൻ ഒരുങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം.
മതപരമായ ചടങ്ങുകളോടെ വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ഇരുവരെയും വീട്ടിലേക്ക് വിളിച്ച് വരുത്തിയ പ്രതികൾ, ഷാഹുലിനെയും ഖദീജയെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ ഷാഹുൽ നൽകിയ പരാതിയും അദ്ദേഹത്തിൻ്റെ നിർണ്ണായക മൊഴിയുമാണ് കേസിൽ വഴിത്തിരിവായത്. പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവിന് പുറമെ 60,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും രണ്ട് മാസവും അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക ഖദീജയുടെ രണ്ട് കുട്ടികൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
