കോഴിക്കോട് കൂടരഞ്ഞിയിൽ ആൾമറയില്ലാത്ത കിണറ്റിൽ കടുവയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് കിണറ്റിൽ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി.  

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ കടുവയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടതായി ജോലിക്കെത്തിയവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് സംഭവം. ഇവിടെയുണ്ടായിരുന്ന ജീവനക്കാരനും കൂടെയുണ്ടായിരുന്ന ആളും കിണറില്‍ നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അജ്ഞാത ജീവിയെ കണ്ടത്. വാലുള്‍പ്പെടെ പിന്‍ഭാഗം മാത്രമാണ് കണ്ടതെന്നും കടുവയോട് സാദൃശ്യം തോന്നിയ ജീവി പിന്നീട് കിണറിനകത്തെ ഗുഹയിലേക്ക് കയറിപ്പോയതായും ഇവര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശ്ശേരി റെയ്ഞ്ച് ഓഫീസര്‍ പ്രേം ഷമീര്‍ എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്ത് വേണ്ട ക്രമീകരണങ്ങള്‍ നടത്തി. പ്രത്യേകം തയ്യാറാക്കിയ കാമറ മൂന്ന് തവണ കിററ്റില്‍ ഇറക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കിണറിനുള്ളില്‍ ഗുഹയുള്ളതിനാല്‍ ഇതിനകത്ത് കയറിയിരിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. അതിനാല്‍ ഉദ്യോഗസ്ഥര്‍ കിണറിനകത്ത് കാമറ സ്ഥാപിക്കുകയും മുകളില്‍ നെറ്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്