പറന്നെത്തി സ്പോര്‍ട്സ് ബൈക്ക്, ഇടിയുടെ ആഘാതത്തില്‍ കാല് അറ്റു; സന്ധ്യയുടെ മരണത്തില്‍ വിറങ്ങലിച്ച് നാട്
റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിതവേഗത്തിൽ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുന്നത്. വലിയ ഒച്ച കേട്ടാണ് സമീപത്തുള്ളവർ ഓടിയെത്തുന്നത്. ബൈക്ക് ഇടിച്ച് തെറിച്ചു വീണ സന്ധ്യയുടെ ഒരു കാൽ ഇടിയുടെ ആഘാതത്തിൽ അറ്റ് 80 മീറ്ററോളം ദൂരം തെറിച്ച് പോയിരുന്നു.
തിരുവനന്തപുരം: വാഴമുട്ടത്തെ അപകടത്തിന്‍റെ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. അപകടത്തിൽപ്പെട്ട ബൈക്ക് മുൻപും ഇതുവഴി അമിത വേഗത്തിൽ പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ശാസ്തമംഗലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് മരണമടഞ്ഞ സന്ധ്യ. എന്നും രാവിലെ ആറു മണിക്കുള്ള സ്വകാര്യ ബസിലാണ് സന്ധ്യ ജോലിക്ക് പോകുന്നത്.
ഞായറാഴ്ച ദിവസങ്ങളിൽ അല്‍പ്പം വൈകിയാണ് പോകാറുള്ളത്. ഇന്നും പതിവുപോലെ വീട്ടിൽനിന്ന് ജോലിക്ക് പോയ സന്ധ്യ ഇനി തിരിച്ചു വരില്ല എന്നത് ഇപ്പോഴും ഭർത്താവ് അശോകനും മക്കൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിതവേഗത്തിൽ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുന്നത്. വലിയ ഒച്ച കേട്ടാണ് സമീപത്തുള്ളവർ ഓടിയെത്തുന്നത്. ബൈക്ക് ഇടിച്ച് തെറിച്ചു വീണ സന്ധ്യയുടെ ഒരു കാൽ ഇടിയുടെ ആഘാതത്തിൽ അറ്റ് 80 മീറ്ററോളം ദൂരം തെറിച്ച് പോയിരുന്നു.
കുടൽ പുറത്തുവന്ന അവസ്ഥയായിരുന്നു. സന്ധ്യയുടെ അറ്റുപോയ കാലിന് സമീപമാണ് അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദും കിടന്നിരുന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററോളം മാറിയാണ് അപകടത്തിന് കാരണമായ ബൈക്ക് കിടന്നിരുന്നത്. ഈ ദൂരത്തിനിടയിൽ അപകടത്തിനിടയാക്കിയ ബൈക്കിന്റെ ഭാഗങ്ങൾ ചിതറി കിടക്കുന്ന അവസ്ഥയായിരുന്നു. പല ദിവസങ്ങളിലും രാവിലെ ആറ് മണിക്കും ഏഴു മണിക്കും ഇടയിൽ ഈ ബൈക്ക് ഉൾപ്പെടെ യുവാക്കളുടെ സംഘം ഇതുവഴി അമിതവേഗത്തിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു.
ഈ സമയം റോഡിൽ തിരക്ക് കുറവായതിനാൽ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സംഘം ഈ റോഡിലൂടെ ചീറിപ്പായുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവം സമയം ബൈക്ക് ഓടിച്ചിരുന്ന അരവിന്ദിനൊപ്പം മറ്റു രണ്ടു ബൈക്കുകളിലായി സുഹൃത്തുക്കൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ ഭാഗത്തുനിന്നും മത്സര ഓട്ടം തടയാനായി നടപടികൾ സ്വീകരിക്കാത്തതിൽ വിമർശനം ഉയരുകയാണ്. ഇന്ന് അപകടം നടന്ന സ്ഥലത്തിന് സമീപമാണ് മാസങ്ങൾക്ക് മുമ്പ് റോഡ് മുറിച്ചുകിടക്കുകയായിരുന്നു രണ്ട് യുവതികൾ വാഹനം പിടിച്ച് മരണപ്പെട്ടത്.