മലപ്പുറം വഴിക്കടവിൽ പത്തൊൻപതുകാരിയായ രിഫാദിയ വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ നാട് നടുങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങല്‍ ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.

വീട്ടുമുറ്റത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. കസേരയിൽ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്‌വാന.