കൊടുങ്ങല്ലൂർ ഭരണിയിൽ പോലീസുകാരൻ കോമരത്തെ മർദിക്കുന്നുവെന്ന പേരിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന് പോലീസ്. ഡോക്യുമെന്ററിയുടെ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും, വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോലീസ് മർദനമെന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അശ്വതി കാവുതീണ്ടൽ ദിവസം തിരക്കിനിടയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി ദൃശ്യങ്ങളാണ് ഭക്തനെ പൊലീസ് മർദിക്കുന്നു എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു. സംഭവത്തിൽ എറണാകുളം പച്ചാളം സ്വദേശി സജിൻ ബാബുവിനെ പ്രതിയാക്കിയാണ് കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
അതീവ പ്രാധാന്യമുള്ള ക്ഷേത്രാചാരങ്ങൾ നടക്കുമ്പോൾ, ദേവസ്വത്തിന്റെ അനുമതിയില്ലാതെയും ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലും ഡോക്യുമെന്ററി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനാണ് ദേവസ്വം മാനേജർ വിനോദ് കുമാറിന്റെ പരാതിയിൽ ആദ്യത്തെ കേസെടുത്തത്. 2026-ലെ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ചിത്രീകരണത്തിന് സജിൻ ബാബു അനുമതി തേടിയിരുന്നെങ്കിലും, കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ചിത്രീകരണം നടത്തിയത്.
ഉറഞ്ഞുതുള്ളി വരുന്ന കോമരം പോലീസുകാരനെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. എന്നാൽ ഇത് ഡോക്യുമെന്ററിക്കായി ബോധപൂർവ്വം ചിത്രീകരിച്ച ഒരു നാടകീയ രംഗമാണ് എന്ന് അറിഞ്ഞിട്ടും, ആയത് മറച്ച് വെച്ച് "എസ്ഐ റാങ്കിലുള്ള പോലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം നടക്കുന്നു" എന്ന തരത്തിൽ 'റീൽസ്' ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്.
ഈ വീഡിയോകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കും. രണ്ടു കേസ്സുകളിലും കൂടുതൽ അന്വേഷണം നടന്ന് വരികയാണ്. ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ജാതി-മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ തൃശ്ശൂർ റൂറൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്.


