'രാവിലെ ആറ് മണിക്ക് വില്ലേജ് ഓഫീസ് തുറന്നുകിടക്കുന്നു', തുറന്നത് പക്ഷെ ഉദ്യോഗസ്ഥരല്ല, കള്ളൻ!
പാലക്കാട്: പട്ടാമ്പി - കുളപ്പുള്ളി റോട്ടിലെ ഷൊർണൂർ സെക്കന്റ് വില്ലേജ് ഓഫീസിൽ കള്ളൻ കയറി. ഓഫീസിന്റെ മുന്നിലെ ഗ്രില്ലിലെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയിരിക്കുന്നത്. രാവിലെ ആറ് മണിയോടെ വില്ലേജ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എത്തിയപ്പോൾ വില്ലേജ് ഓഫീസ് തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഷൊർണൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. വില്ലേജ് ഓഫീസ് തുറന്നതിന് ശേഷമേ ഓഫീസിൽ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നറിയാൻ കഴിയു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ നിരവധി മോഷണ കേസുകളാണ് ഷൊർണൂർ കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
Read more: കണിയാമ്പറ്റയിൽ 16-കാരന് നേരെ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റിൽ
അതേസമയം, ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിലായി. പാലക്കാട് തരൂർ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളാണ് സജിതയെ കുടുക്കിയത്.
സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയാണ് യുവതി ജ്വല്ലറിയിലെത്തിയത്.
ജ്വല്ലറിയിൽ വ്യാജ പേരും വിലാസവുമായിരുന്നു പ്രതി നൽകിയിരുന്നത്. ഇതിനു മുമ്പും സമാനമായ കേസിലെ പ്രതിയാണ് യുവതിയെന്ന് പൊലീസ് വ്യക്തമാക്കി.

