കേസുമായി ബന്ധപ്പെട്ട് കസബ പൊലീസിന് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പട്ടതിനാല്‍ കോടതയില്‍ ഹാജരാവുകയാണെന്ന് വിക്കി തഗ് വീഡിയോയിൽ പറയുന്നു. ചിലപ്പോള്‍ തന്നെ വീണ്ടും റിമാൻഡ് ചെയ്യും
പാലക്കാട്: ആയുധം കൈവശം വെച്ച കേസിൽ പാലക്കാട് കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ട് മുമ്പ് വ്ളോഗര്‍ വിക്കി തഗ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കേസുമായി ബന്ധപ്പെട്ട് കസബ പൊലീസിന് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പട്ടതിനാല്‍ കോടതയില്‍ ഹാജരാവുകയാണെന്ന് വിക്കി തഗ് വീഡിയോയിൽ പറയുന്നു. ചിലപ്പോള്‍ തന്നെ വീണ്ടും റിമാൻഡ് ചെയ്യും.
വീണ്ടും എത്രയും പ്രിയപ്പെട്ട മലമ്പുഴ ജയിലിലേക്ക് തനിക്ക് പോകേണ്ടി വന്നേക്കും. എങ്കിലും പെട്ടെന്ന് തിരിച്ച് വരാൻ പ്രാര്‍ത്ഥിക്കണമെന്ന് വിക്കി തഗ് വീഡിയോയില്‍ പറയുന്നു. തനിക്ക് റീല്‍ റിയല്‍ ലൈഫായി മാറിക്കൊണ്ടിരിക്കുകയാണ്, സഞ്ജു ടെക്കിയോട് ചെയ്ത പോലെയൊന്നും ചെയ്യരുതെന്നും ഇത് മാസ് കാണിക്കുന്നത് അല്ലെന്നും വിക്കി തഗ് വീഡിയോയിൽ പറയുന്നുണ്ട്.
2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലക്കാട് ചന്ദ്രനഗറില്‍ എക്‌സൈസ് സംഘത്തിന്‍റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്താഫിറ്റമിനും, കത്തി, തോക്ക് എന്നിവയുമായി വിക്കിയെയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടി. ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.
ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.
