ചിദംബരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നും കൊണ്ടുവന്ന മത്സ്യക്കുഞ്ഞുങ്ങളെ ഈ ചിറയിൽ വളർത്തിയിരുന്നു

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽ നിന്നും 27 കിലോ തൂക്കം വരുന്ന ഭീമൻ മത്സ്യത്തെ പിടിച്ചു. കാളാഞ്ചി ഇനത്തിൽ പെട്ടതാണ് മത്സ്യം. 

വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവാണ്. ഈ സമയത്ത് നാട്ടുകാർ മീൻ പിടിക്കാറുണ്ട്. താമരക്കുളം സ്വദേശിയായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. 

തമിഴ്‌നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തുകയും ബാക്കി കറി വെയ്ക്കാൻ കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭീമൻ മത്സ്യത്തെ കിട്ടിയത്.