വിവിധ ക്രിമിനല്‍ കേസുകളില്‍പെട്ട ദൊട്ടപ്പന്‍കുളം പുല്‍പറക്കല്‍ വീട്ടില്‍ പി.യു. ജോസഫ് (51) എന്ന സീസിങ് ജോസിന്റെയും മലപ്പുറം മുണ്ടക്കര വീട്ടില്‍ സദക്കത്തുള്ള എന്ന ഷൗക്കത്ത് (44)ന്റെയും ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി.

കല്‍പ്പറ്റ: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പൂട്ടാനൊരുങ്ങി വയനാട് പൊലീസ്. കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ജയിലിലാകുകയും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി വീണ്ടും നിരന്തരമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 

ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍പെട്ട ദൊട്ടപ്പന്‍കുളം പുല്‍പറക്കല്‍ വീട്ടില്‍ പി.യു. ജോസഫ് (51) എന്ന സീസിങ് ജോസിന്റെയും മലപ്പുറം മുണ്ടക്കര വീട്ടില്‍ സദക്കത്തുള്ള എന്ന ഷൗക്കത്ത് (44)ന്റെയും ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. ജോസഫ് നിലവില്‍ ഒറീസ്സയിലെ കൊട്ടിയയില്‍ ജയില്‍ വാസം അനുഭവിച്ചു വരികയാണ്. ഷൗക്കത്ത് ആന്ധ്രപ്രദേശിലെ ജയിലില്‍ നിന്നും ജാമ്യമെടുത്ത് പുറത്തിറങ്ങിയ ആളാണ്.

അതിനിടെ വിവിധ കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി പങ്കെടുത്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പുല്‍പ്പള്ളി പൊലീസ് കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന്പാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത്(28)നെ ആണ് പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. സുഭാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും, കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കതിരൂര്‍, വളപട്ടണം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലെ പയ്യോളി, മലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും വിവിധ കേസുകളില്‍ പ്രതിയാണ് സുജിത്ത്.

Read More : 'പൊലീസ് ജീപ്പിൽ' കവര്‍ച്ച, വധശ്രമം, അടിപിടി, സംസ്ഥാനത്തുടനീളം കേസ്; 28 കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു