അബ്ദുൾ റഹ്മാൻ കിണറിൽ വീണതോടെ സഹായത്തിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേർ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു
കാസർകോട്:കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ കയർ പൊട്ടി മധ്യ വയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്. ചെങ്കളയിലെ സുലൈമാന്റെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോഴാണ് അബ്ദുൾ റഹ്മാൻ(52) കയർ പൊട്ടി കിണറ്റിൽ വീണത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. നാല് പേരായിരുന്നു കിണർ വൃത്തിയാക്കാൻ ഉണ്ടായിരുന്നത്. അബ്ദുൾ റഹ്മാൻ കിണറിൽ വീണതോടെ സഹായത്തിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേർ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി അപകടത്തിൽപ്പെട്ട ആളെ റിംഗ് നെറ്റിന്റെ സഹായത്താൽ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോകുൽ കൃഷ്ണൻ 80 അടി താഴ്ചയുള്ള കിണറിൽ ഇറങ്ങിയാണ് അബ്ദുൾ റഹ്മാനെ കരയ്ക്ക് എത്തിച്ചത്. അബ്‌ദുൾ റഹ്മാൻ നേരെ വെള്ളത്തിലേക്ക് വീണതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സേനയുടെ ആംബുലൻസിൽ ഫസ്റ്റ് എയ്ഡ് നൽകി അബ്‌ദുൾ റഹ്മാനെ കാസർകോട് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ സണ്ണി ഇമ്മാനുവൽ, ഫയർ ആൻഡ് റസ്കി ഓഫീസർ ഗോകുൽ കൃഷ്ണൻ, ഉമേഷന്‍, അഭിലാഷ്, ഹോം ഗാർഡ് വിജിത്ത് നാഥ് സുഭാഷ്, സോബിൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശാ എം, അജേഷ് കെ ആർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


