മുഖ്യമന്ത്രിയുടെ ചിത്രത്തിന് താഴെ 'സ്വർണം കട്ടതാര്' എന്നെഴുതിയ യൂത്ത് കോൺഗ്രസ് പോസ്റ്ററിന് മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്ത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികൾ സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പതിച്ചാണ് ഡിവൈഎഫ്ഐയുടെ തിരിച്ചടി. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോസ്റ്റർ യുദ്ധം പുതിയ തലത്തിലെത്തി.
തിരുവനന്തപുരം: എൽഡിഎഫ് സ്ഥാപിച്ച പരസ്യബോർഡുകളെ പരിഹസിച്ചുള്ള യുഡിഎഫ് പ്രചാരണത്തിന് അതേ നാണയത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതം വലിയ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച് "എൽഡിഎഫ് അല്ലാതെ മറ്റാര് " എന്ന വാചകം ഇടതുമുന്നണി നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇതേ ഫ്ലക്സ് ബോർഡുകൾ തന്നെ യുഡിഎഫ് പ്രവർത്തകരും പ്രചാരണത്തിന് തെരഞ്ഞെടുത്തത്.
എൽഡിഎഫ് ബോർഡുകൾക്ക് താഴെ നടപ്പാതയിൽ "സ്വർണം കട്ടത് ആരപ്പാ ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ " എന്ന് രേഖപ്പെടുത്തിയ പോസ്റ്റർ പതിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പുതിയ പ്രചാരണം. ഇതിന് അതേ നാണയത്തിലാണ് ഡിവൈഎഫ്ഐ മറുപടി കൊടുത്തത്. "സ്വർണം കട്ടത് ആരപ്പാ ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ " എന്ന് യൂത്ത് കോൺഗ്രസ് ഒട്ടിച്ച പോസ്റ്ററിൽ നിന്ന് നോക്കിയാൽ അതിന്‍റെ ഉത്തരം കാണാനില്ലായിരുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ പറയുന്നത്.
അതുകൊണ്ട് ഡിവൈഎഫ്ഐ ഉത്തരം കൂടെ നൽകുന്നുവെന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കൊപ്പമുള്ള ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ പ്രതികളുടെ ചിത്രമാണ് ഡിവൈഎഫ് പതിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ളവര്‍ അടൂര്‍ പ്രകാശിനും സോണിയ ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഡിവൈഎഫ്ഐ ഒട്ടിച്ചിട്ടുള്ളത്.


