പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി കാട്ടാന; ഇരുളത്ത് ആളുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
ആന വരുന്നത് കണ്ട് കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. കടയുടെ തൂൺ തകര്‍ത്തതിന് ശേഷമാണ് ആന പിന്തിരിഞ്ഞത്.
സുൽത്താൻബത്തേരി: വയനാട്ടിൽ വിവിധ ഇടങ്ങളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. പുൽപ്പള്ളിക്കടുത്ത ഇരുളത്ത് കാട്ടാന പലചരക്ക് കടയിലേക്ക് പാഞ്ഞു കയറി. ഇരുളം മരിയനാടിൽ ആണ് കാട്ടാന കടയിലേക്ക് ഇരച്ചെത്തിയത്. സംഭവസമയം കടയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്കാണ് കൊമ്പനാന പാഞ്ഞുകയറിയത്.
ആന വരുന്നത് കണ്ട് കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. കടയുടെ തൂൺ തകര്‍ത്തതിന് ശേഷമാണ് ആന പിന്തിരിഞ്ഞത്. മരിയനാട് ആദിവാസി സമരഭൂമിയിലും വൈത്തിരിയിലും കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണം ഉണ്ടായി. വൈത്തിരിയിൽ വീട് ആക്രമിച്ച ആന അവിടെ ഉണ്ടായിരുന്ന വൃദ്ധനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
Read More : മുടൽമഞ്ഞിൽ കാട്ടാനയുമായി കൂട്ടിയിടിച്ചു, തുമ്പികൈയിൽ തൂക്കി തേയിലക്കാട്ടിൽ വലിച്ചെറിഞ്ഞു; യുവാവ് ആശുപത്രിയിൽ
ഈ സംഭവത്തെ തുടർന്ന് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വൈത്തിരിയിൽ നാട്ടുകാർ സർക്കാർ ഓഫീസ് ഉപരോധിച്ചിരുന്നു. മുത്തങ്ങക്ക് അടുത്ത് തോട്ടാമൂലയിൽ ആഴ്ചകളായി കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് ജനങ്ങൾ പറയുന്നു. കൃഷിനാശത്തിന് പുറമേ മറ്റു സ്വത്തുക്കൾക്കും നാശം വരുത്തുന്നുണ്ടെന്നാണ് ജനങ്ങളുടെ പരാതി. പ്രദേശത്തുനിന്ന് കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ ഉപയോഗിക്കുമെന്ന് ജനങ്ങൾക്ക് വനപാലകർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ല.
Read More : ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു
രണ്ട് ദിവസം മുമ്പ് വൈത്തിരിയില്‍ വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമനെ ആക്രമിച്ചത്. വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.