കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ 20കാരൻ കൊല്ലപ്പെട്ടു

Synopsis
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. അടിച്ചിൽ തൊട്ടി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ എന്ന 20 കാരനാണ് മരിച്ചത്. ആദിവാസി ഉന്നതികളോട് ചേർന്ന മേഖലയിൽ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കാടിനോട് ചേർന്ന പ്രദേശത്ത് തേൻ ശേഖരിക്കാൻ പോയ 20 വയസ്സുകാരനാണ് കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്. അടിച്ചിൽ തൊട്ടി ആദിവാസി ഉന്നതയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യനും സുഹൃത്ത് വിജയനും കൂടിയായിരുന്നു തേൻ ശേഖരിക്കാൻ പോയത്. മടങ്ങും വഴി വീടിനോട് ചേർന്ന കാപ്പിത്തോട്ടത്തിൽ നിൽക്കുകയായിരുന്ന ആനയ്ക്ക് മുന്നിൽ പെടുകയായിരുന്നു ഇരുവരും. വിജയനും സെബാസ്റ്റ്യനും തിരിഞ്ഞോടിയെങ്കിലും സെബാസ്റ്റ്യൻ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു ഇട്ടു. വിജയനാണ് മറ്റ് ആളുകളെ കൂട്ടി എത്തി ആനയെ തുരത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് ആംബുലൻസിൽ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആദിവാസി ഉന്നതികളോട് ചേർന്ന പ്രദേശത്ത് ഫെൻസിങ് സുരക്ഷ ഒരുക്കുന്നതിൽ വനംവകുപ്പ് വീഴ്ച വരുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.
വനമേഖലയോട് ചേർന്ന് കിടക്കുന്ന ആദിവാസികളുടെ സുരക്ഷയ്ക്കായി കിടങ്ങുകൾ നിർമ്മിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ആനയുടെ ആക്രമണത്തിൽ മരിച്ച സെബാസ്റ്റ്യന്റെ കുടുംബത്തിന് നാളെ വനംവകുപ്പ് സഹായധനം നൽകുമെന്ന് വനം വകുപ്പ് ജനപ്രതിനിധികളെ അറിയിച്ചു.
രാത്രി വെച്ചിട്ട് പോയ ബൈക്കുകൾ രാവിലെ കാണാനില്ല; 17കാരൻ കള്ള താക്കോലുകളിട്ട് കൊണ്ടുപോയത് നിരവധി വാഹനങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം