വാൽപ്പാറയിൽ ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രിയിലാണ് കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിൽ ആംബുലൻസ് ജീവനക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ രാത്രി വാൽപ്പാറയിലാണ് സംഭവം. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആംബുലൻസിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആംബുലൻസിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ആംബുലൻസിന്റെ കണ്ണാടി തകർന്നു.
ഇന്നലെ ഉച്ചയോടെ ആണ് അങ്കമാലിയിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടത്. വാൽപ്പാറയിൽ എത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി മടങ്ങിവരുന്നതിനിടെ വാൽപ്പാറ ചെക്ക്പോസ്റ്റ് പിന്നിട്ടതിനിടെ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആംബുലൻസിന് മുന്നിൽ ഉണ്ടായിരുന്ന കാട്ടാനയെ ആർആർടി സംഘമെത്തി മാറ്റിയതിന് പിന്നാലെ മറ്റൊരു ആന ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആംബുലൻസിൻ്റെ ചില്ലുകൾ തകർത്ത കാട്ടാന, വാഹനം മറിക്കാനും ശ്രമം നടത്തി. ആംബുലൻസ് ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആംബുലൻസിന് പിന്നിൽ ഉണ്ടായിരുന്ന വാഹനത്തിലെ മലപ്പുറം സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്.


