ബുധന്‍ വൈകീട്ട് മൂന്നോടെ അതിരപ്പിള്ളിയില്‍നിന്ന് തിരികെ പോകുന്നവഴി ഷോളയാര്‍ വ്യൂ പോയന്റിന് സമീപത്തെ വളവില്‍ വച്ചായിരുന്നു ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചത്.

തൃശൂര്‍: തമിഴ്‌നാട്ടില്‍നിന്നും ബൈക്കില്‍ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ ദമ്പതിമാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോയമ്പത്തൂരില്‍ കണ്ണിമാര്‍ നഗര്‍ പൊന്നുചാമി മകന്‍ സുരേഷ് (45), ഭാര്യ സെല്‍വി (40)എന്നിവർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബുധന്‍ വൈകീട്ട് മൂന്നോടെ അതിരപ്പിള്ളിയില്‍നിന്ന് തിരികെ പോകുന്നവഴി ഷോളയാര്‍ വ്യൂ പോയന്റിന് സമീപത്തെ വളവില്‍ വച്ചായിരുന്നു ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കാട്ടാനയുടെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി ആനയെ കണ്ടതിനെ തുടര്‍ന്ന് ഭയപ്പെട്ട ദമ്പതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി. ഓടുന്നതിനിടെ സെല്‍വി നിലത്തുവീണു. പിന്നാലെയെത്തിയ ആന സെല്‍വിയെ തുമ്പികൈ കൊണ്ട് അടിച്ചു. ഈ സമയം ഇതുവഴി ട്രാവലറിലെത്തിയ വിനോദ സഞ്ചാരികളുടെ സംഘം ഒച്ചവച്ചതിനെ തുടര്‍ന്നാണ് ആന കാട്ടിലേക്ക് കയറി പോയത്.

തുടര്‍ന്ന് അതിരപ്പിള്ളിയിലെത്തിച്ച യുവതിയെ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. യുവതിയുടെ പരുക്ക് സാരമുള്ളതെല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം