ടാപ്പിംഗിന് പോയ തൊഴിലാളിക്ക് മുന്നിൽ ഒറ്റയാൻ, പേടിച്ചോടിയപ്പോൾ വീണു; റബ്ബർ തോട്ടത്തില്‍ 15ഓളം കാട്ടാനകള്‍
പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. രാവിലെ ടാപ്പിംഗിന് പോയ പ്രസാദ് ഒറ്റയാന് മുന്നിലാണ് പെട്ടുപോയത്. ഭയന്ന് ഓടുന്നതിന് ഇടയിലാണ് പ്രസാദിന്‍റെ മുട്ടിന് പരിക്കേറ്റത്.
തൃശൂര്‍: നാട്ടുകാരെ ഭീതിയിലാഴ്ത്തി തൃശൂര്‍ പാലപ്പിള്ളിയിൽ വീണ്ടും ആനയിറങ്ങി. പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാനാണ് ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളി പ്രസാദിന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ടാപ്പിംഗ് തൊഴിലാളിയെ ഒറ്റയാൻ ഓടിച്ച റബ്ബർ തോട്ടത്തിൽ കാട്ടാന കൂട്ടത്തെയും കണ്ടെത്തി. 15ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീൽഡ് നമ്പർ 89, 90 ലാണ് ആനക്കൂട്ടം ഇറങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. രാവിലെ ടാപ്പിംഗിന് പോയ പ്രസാദ് ഒറ്റയാന് മുന്നിലാണ് പെട്ടുപോയത്. ഭയന്ന് ഓടുന്നതിന് ഇടയിലാണ് പ്രസാദിന്‍റെ മുട്ടിന് പരിക്കേറ്റത്. ആളുകള്‍ ബഹളം വച്ചതോടെ ആന റോഡ് മുറിച്ച് കടന്ന് തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ഓടിമാറി. തുടര്‍ന്ന് നാട്ടുകാര്‍ നിരീക്ഷിച്ചപ്പോഴാണ് 15ഓളം വരുന്ന കാട്ടാന കൂട്ടം തോട്ടത്തില്‍ നിലയുറപ്പിച്ചതായി കണ്ടെത്തിയത്.
അതേസമയം, ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി. 26 ആം തീയതിയിലാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. കുങ്കിയാനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷകൾ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം. അതേസമയം, അരിക്കൊമ്പനെ പിടികൂടാൻ സൂര്യ എന്ന കുങ്കിയാനയെക്കൂടി ചിന്നക്കനാലിൽ എത്തിച്ചിരുന്നു.
നാല് കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടിക്കുന്ന ആദ്യത്തെ ദൗത്യമാണ് ഇടുക്കിയില്‍ നടക്കുന്നത്. മയക്കുവെടിയേറ്റ് ആനയിറങ്കൽ ഡാമിലേക്ക് അരിക്കൊമ്പൻ ഓടിയാൽ തടയാൻ ഒരു കുങ്കിയാനയെ നിയോഗിക്കും. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പാക്കുക. ദൗത്യത്തിന് മുമ്പ് കുങ്കിയാനകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തും. നിലവിൽ പെരിയകനാൽ ഭാഗത്തെ ഏലത്തോട്ടത്തിലും കാട്ടിലുമായാണ് അരിക്കൊമ്പനുള്ളത്.