ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണവും 30,000 രൂപയും മോഷ്ടിച്ച കേസിൽ ആതിര എന്ന യുവതിയെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് ശേഷം ഒന്നും അറിയാത്തതുപോലെ അഭിനയിക്കുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്ത പ്രതിയെ ഒളിവിൽ കഴിയുമ്പോഴാണ് പിടികൂടിയത്.
പൂച്ചാക്കൽ: ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ് എൽ പുരം കോർത്തുശ്ശേരി ആതിര ജി (26) യെയാണ് പൂച്ചാക്കൽ പൊലീസ് കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തത്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് മണപ്പുറം കൊച്ചുപറമ്പിൽ രഘുനാഥന്‍റെ വീട്ടിലെ അലമാരയിൽ പൂട്ടിസൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് ആതിര കവർന്നത്. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്.
ഭർത്താവിന്‍റെ അമ്മ ചിട്ടി പിടിച്ച പണവും മാല, വള, കൊലുസ് എന്നിവയടങ്ങുന്ന സ്വർണവുമാണ് മോഷണം പോയത്. ഇതിൽ ഭർത്താവിന്‍റെ സഹോദരിയുടെ സ്വർണാഭരണങ്ങളും ഉൾപ്പെടുന്നു. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി യുടെ നിർദേശാനുസരണം ഐ എസ് എച്ച് ഒ ഷെഫീക്ക്, എസ് ഐ വീനസ്, എ എസ് ഐ ലിജിമോൾ, സി പി ഒ മാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി.
2022ലാണ് ചേര്‍ത്തല സ്വദേശിയുമായി ആതിരയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്‍റെ അമ്മയടങ്ങുന്ന വീട്ടില്‍ അന്ന് മുതല്‍ താമസം. അമ്മ ചിട്ടി പിടിച്ച് വീട്ടില്‍ സൂക്ഷിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന്‍ സ്വര്‍ണവും ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി വീട്ടുകാര്‍ അറിയുന്നത് 2024 നവംബറിലാണ്. മോഷണം പോയതില്‍ കൂടുതലും ഭര്‍ത്താവിന്‍റെ സഹോദരിയുടെ സ്വര്‍ണവുമുണ്ട്. ആരാണ് മോഷ്ടിച്ചതെന്നൊരു എത്തുംപിടിയുമില്ല. അന്ന് ഒന്നും അറിയാത്തത് പോലെ ആതിര അഭിനയിച്ചെന്ന് ഭര്‍ത്താവ് പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തി കേസ് കൊടുക്കാന്‍ വരെ മുന്നില്‍ നിന്നു. ഒടുവില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ തനിക്ക് ജോലി ലഭിച്ചെന്നും സൗകാര്യാര്‍ഥം സ്വന്തം വീട്ടില്‍ നില്‍ക്കാമെന്നും പറഞ്ഞ് ആതിര അങ്ങോട്ട് മാറി. ഒടുവില്‍ പൊലീസ് അന്വേഷണം ആതിരയിലേക്ക് നീളുമെന്ന് ഉറപ്പായതോടെ ഭര്‍ത്താവിനെ വീട്ടില്‍ വിളിച്ചുവരുത്തി എല്ലാം മോഷ്ടിച്ചത് താനെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.


