മയക്കുമരുന്നിനായെന്ന പേരിൽ ശരണ്യയെ മൊകേരിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു...

കണ്ണൂർ: വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി (Drug) കണ്ണൂരിലെ (Kannur) മൊകേരിയിൽ യുവതി പിടിയിൽ (Arrest). മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് (MDMA) യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയിൽ നിന്നാണ് 740 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയത്. ശരണ്യയിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. 

മയക്കുമരുന്നിനായെന്ന പേരിൽ ശരണ്യയെ മൊകേരിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ശരണ്യയ്ക്ക് പിന്നിലെ റാക്കറ്റിനെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ ടി ഷമീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

കാക്കനാട് എംഡിഎംഎ കേസ്, മുഖ്യപ്രതി ഷംസുദ്ദീൻ സേട്ട് അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎ (Kakkanad MDMA Case) കേസിലെ മുഖ്യപ്രതി ഷംസുദ്ദീൻ സേട്ട് അറസ്റ്റിൽ. മധുരയിൽ വെച്ചാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണ് ഷംസുദീൻ സേട്ട്. ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി നടന്നതോടെ വലിയ വിവാദത്തിലായ കേസാണ് കാക്കനാട് എം‍ഡിഎംഎ കേസ്. കേസിലെ പ്രതികൾ ഷംസുദ്ദീൻ സേട്ടിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വ്യക്തമായിരുന്നു. പ്രതികൾ ഇയാളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയായിരുന്നു കാക്കാനാട് കേസിൽ ആദ്യം എക്സൈസ് പിടികൂടിയത്. എന്നാൽ കേസിൽ ഉൾപ്പെട്ട ചിലരെ പ്രതി ചേർക്കാതെ വിട്ടയച്ചതും മാൻകൊമ്പടക്കം ഇവരിൽ നിന്ന് പിടികൂടിയതുൾപ്പെടെ മഹസറിൽ ചേർക്കാഞ്ഞതും വിവാദമുണ്ടാക്കി. പിന്നാലെ കേസ് സ്പെഷ്യൽ സംഘത്തെ ഏ‌‌‌ൽപ്പിച്ചു. അന്വേഷണം നടത്തിയ സംഘം കേസിൽ 4000 പേജുള്ള കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

കോഴിക്കോട് സ്വദേശി മുഹമ്മദ് ഫവാസ് ആണ് കേസിലെ ഒന്നാം പ്രതി. ശ്രീമോൻ രണ്ടാം പ്രതിയും മുഹമ്മദ് അജ്മൽ മൂന്നാം പ്രതിയുമാണ്. കേസിലെ 19 പ്രതികളിൽ 3 പേർ വിദേശത്തും 3 പേർ ഇന്ത്യയിലുമായി ഒളിവിലാണുള്ളത്. എക്സൈസ് കേസ് എടുക്കാതെ വിട്ടയച്ച ഫൈസൽ ഫവാസ് പിന്നീട് വിദേശത്തേക്ക് കടന്നിരുന്നു. നേരത്തെ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്ന മയക്കുമരുന്ന് ഇടപാട് അവിടെ പിടിക്കപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

 കൊച്ചിയിൽ എംഡിഎംഎ-യുമായി എട്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ (MDMA drug cases) വ്യാപകമാകുന്നു. ഇന്നലെ പൂജപ്പുരയിലും,കോഴിക്കോടും ഉണ്ടായ അറസ്റ്റിന് ശേഷം ഇന്ന് കൊച്ചിയിലും 55 ഗ്രാം എംഡിഎംഎ യുമായി എട്ട് പേർ അറസ്റ്റിലായി. ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ സംഘമാണ് പിടിയിലായത്. എളുപ്പത്തിൽ ഉപയോഗിക്കാം ശരീരത്തെ ലഹരി കൂടുതൽ സമയവും പിടിച്ചിരുത്തും. കഞ്ചാവും, ഹാഷിഷ് ഓയിലും വിട്ട് അതിലും അപകടം പിടിച്ച എംഡിഎംഎ യിലേക്ക് യുവാക്കളിൽ വലിയൊരു വിഭാഗം ചുവട് മാറുകയാണ്. 

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി വസ്തു പിടികൂടിയത്. ഇടപ്പള്ളി മാമംഗലത്തെ ഗ്ലാന്‍റ് കാസ ഹോട്ടലിലെ രണ്ട് മുറികളിലായിട്ടായിരുന്നു ഇടപാടുകൾ.അറസ്റ്റിലായ ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ എന്നിവർ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ചാണ് പല ഇടങ്ങളിലായി വിൽപന നടത്തിയിരുന്നത്.

ഇവരിൽ നിന്ന് ലഹരി മരുന്ന് വാങ്ങാൻ കൊല്ലത്ത് നിന്ന് മറ്റൊരു സംഘവും എത്തി. പരിശോധനക്കിടെ പുലർച്ചെ ഹോട്ടലിലെത്തിയ കൊല്ലം സ്വദേശികളായ ഷിബു,ജുബൈർ,തൻസീല,ആലപ്പുഴ സ്വദേശി ശരത് എന്നിവരെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഈ ഹോട്ടലിൽ മാസങ്ങളായി ഇവർ സ്ഥിരമായി എത്തിയിരുന്നു.വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതികൾ അവിടെയും ലഹരി കേസുകളിൽ ശിക്ഷ അനുഭവിച്ചരാണ്.