സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കാണാതെ മുന്നിൽപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മകന് പരിക്കേൽക്കുകയും, വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു
ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം മാരി അബദ്ധത്തിൽ ആനയുടെ മുൻപിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതിനാൽ ആന നിൽക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വന്യജീവി ആക്രമണം പതിവായതോടെ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വലിയ രീതിയിൽ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

