ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ആദ്യം വാങ്ങി.

ആലപ്പുഴ: ആസ്പയര്‍ എന്ന ആപ്പുവഴി ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ചെങ്ങന്നൂര്‍ പൊലീസ് പിടികൂടി. തട്ടിപ്പില്‍ കൂടുതൽ പ്രതികൾ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കരിലകുളങ്ങര സ്വദേശി അനന്തു, വെങ്ങോല സ്വദേശി ഇവാന്‍, സഹോദരന്‍ ആബിദ് എന്നിവരാണ് പിടിയിലായത്. പുലിയൂര്‍ സ്വദേശിനി സുനിതയുടെ പരാതിയിലാണ് നടപടി. ആസ്പയര്‍ എന്ന ആപ്പ് വഴി രണ്ട് ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സുനിതയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ആദ്യം വാങ്ങി. പിന്നീട് പ്രൊസസിങ് ഫീസായി 11552 രൂപ ഗൂഗിള്‍പേയിലൂടെ അടപ്പിച്ചു. പിന്നീട് മാനേജര്‍ വിളിച്ച് 40,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ശേഷം രേഖകള്‍ ശരിയല്ലെന്നും പറഞ്ഞ് അമ്പതിനായിരം കൂടി അടയ്ക്കാൻ ആവശ്യപ്പെട്ടു. 

ഇതുകഴിഞ്ഞ് യാതൊരു പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. തുടര്‍ന്നാണ് സുനിത പൊലീസിൽ പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ സംഘം മൂവാറ്റുപുഴയിലുണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്നായിരുന്നു അറസ്റ്റ്. നിരവധി പേരില്‍ നിന്ന് ഇവർ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം

YouTube video player