കൊച്ചിയിൽ മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരുന്ന യുവാവ് ട്രെയിൻ തട്ടിമരിച്ചു, സുഹൃത്തിന് പരിക്ക്
നെടുന്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ പാളത്തിൽ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: നെടുന്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ പാളത്തിൽ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി അൻസൽ ഹംസയാണ് മരിച്ചത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സുഹൃത്ത് പറവൂർ സ്വദേശി ധർമ്മജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരിക്കുന്പോൾ ട്രെയിൻ വരികയായിരുന്നുവെന്ന് പരിക്കേറ്റ ധർമജൻ പൊലീസിന് മൊഴി നൽകി. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നും ധർമ്മജൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശിയായ അഭിലാഷാണ് ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. ലോറി വാങ്ങിയ ശേഷം രണ്ട് പേർ ചതിച്ചതാണെന്ന് കാട്ടി ആത്മഹത്യ കുറിപ്പും ലോഡ്ജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തൃശൂർ കല്ലൂർ സ്വദേശിയ അഭിലാഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് ഇയാൾ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന് ഏറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും തിരിച്ചടവ് ഉണ്ടായില്ല. ധനകാര്യ സ്ഥാപനം സമ്മർദം ചെലുത്തി. ലോറി വാങ്ങാൻ ഈട് നൽകിയ വീടും ഭൂമിയും നിയമ കുരുക്കിലായി. ഇതോടെ നാല് ദിവസം മുമ്പ് അഭിലാഷ് നാടുവിടുകയായിരുന്നു.
ഒടുവിൽ വീട്ടുകാരെ തേടിയെത്തിയത് മരണവാർത്തയാണ്. ലോറി ഇടപാടിൽ ചതിച്ച രണ്ട് പേർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.