മാനന്തവാടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു
കൽപ്പറ്റ : വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഡിലേനി ഭവന്‍ ജംഗ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിയൂര്‍ക്കാവ് കാവണ കോളനിയിലെ പരേതനായ സുബ്രഹ്‌മണ്യൻ, ലക്ഷ്മി ദമ്പതികളുടെ മകന്‍ അനില്‍ (20) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശി വിഷ്ണു (22) പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്നു അനില്‍. അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സഹോദരങ്ങള്‍: മനോജ്, വിഷ്ണു, അഖില.
കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം, യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥിനി
ഇടുക്കി: കെഎസ്ആർടിസി ബസ്സിൽ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാർത്ഥിനി. യുവാവിനെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത് ഊന്നുകാൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നെടുങ്കണ്ടം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാവിലെയാണ് സംഭവം.
നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാർത്ഥിനി നെല്ലിമറ്റം എംബിറ്റ്സ് കോളജിലേക്ക് ഉള്ള യാത്രയിൽ ഉറങ്ങി പോയിരുന്നു. അടിമാലി ചാറ്റുപാറയിൽ നിന്നും കയറിയ യുവാവ് പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച് ശല്യം ചെയ്തു. ഇത് തുടർന്നതോടെ പെൺകുട്ടി തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വഴി മെസ്സേജ് അയച്ചു. തുടർന്ന് ഊന്നുകൽ എസ്ഐ ശരത്തിൻ്റെ നേതൃത്വത്തിൽ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
ബസ്സിൽ വച്ച് തന്നെ വിദ്യാർത്ഥിനി തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. അടിമാലി ചാറ്റുപാറ സ്വദേശി കല്ലുവേലിക്കുഴിയിൽ അരുൺ ആണ് പൊലീസ് പിടിയിലായത്. പെൺകുട്ടിക്ക് പരാതിയില്ലാത്തതിനെ തുടർന്ന് യുവാവിനെ നന്നായി ഉപദേശിശിച്ച് താക്കീത് നൽകി വിട്ടയച്ചു. വിദ്യാർത്ഥിനിയുടെ സമയോചിത ഇടപെടലിനെ പൊലീസ് അഭിനന്ദിച്ചു.