മദ്യലഹരിയിലാണ് യുവാവ് പാമ്പുമായി യാത്ര ചെയ്തതെന്ന് വനംവകുപ്പിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. പാമ്പിനെ പിടികൂടി അന്ന് രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

തിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടിയിൽ പെരുമ്പാമ്പുമായി മദ്യലഹരിയിൽ യുവാവിന്റെ സ്‌കൂട്ടർ സവാരി. വഴിയിൽ കിടന്ന പാമ്പിനെ (Snake) പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് പെരുമ്പാമ്പിനെയും കൊണ്ട് സ്കൂട്ടറില്‍ വച്ച് യാത്ര ചെയ്തത്. റോഡരികില്‍വച്ച് പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാർക്ക് മുമ്പില്‍ പ്രദർശിപ്പിക്കുകയും ചെയ്തു.

ജനുവരി 29ന് നടന്ന സംഭവത്തിന്‍റെ നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. ജിത്തുവിന്‍റെ മൊഴി രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിന് പാമ്പ് പിടുത്തത്തില്‍ വൈദഗ്ധ്യമില്ലെന്നും മദ്യലഹരിയിലാണ് പാമ്പുമായി യാത്ര ചെയ്തതെന്നും വനംവകുപ്പിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. പാമ്പിനെ പിടികൂടി അന്ന് രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിന് തന്നെ പാമ്പിനെ കാട്ടില്‍ തുറന്നു വിടുകയും ചെയ്തിരുന്നു.