താമരശ്ശേരിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
താമരശ്ശേരി അമ്പായത്തോട്ടിൽ വളർത്തനായയുടെ കടിയേറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ വളർത്തനായയുടെ കടിയേറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂർ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ വളർത്തുനായയാണ് ദേശീയ പാതയുടെ ഓരത്ത് വെച്ച് യുവതിയെ കടിച്ചത്.
മദ്രസയിൽ പോയ കുട്ടിയെ കൂട്ടാൻ എത്തിയതായിരുന്നു യുവതി. കോഴിക്കോട് - വയനാട് ദേശീയപാത മുറിച്ച കടക്കവെയാണ് ഫൗസിയയെ രണ്ട് വളർത്തുനായകൾ അക്രമിച്ചത്. റോഡിൽ ഫൗസിയയെ തള്ളിയിട്ട ശേഷം ദേഹമാസകലം നായകൾ കടിച്ചു. ഓടി കൂടിയ നാട്ടുകാരാണ് നായയെ പിന്തിരിപ്പിച്ചത്.ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.
ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് പരാതി. നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.സിസിടി വിയിൽ നായകടിക്കുന്ന ദൃശ്യങ്ങൾ പകർന്നിട്ടുണ്ട്.നായയുടെ ഉടമസ്ഥനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.