തിരക്കേറിയ റോഡില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ ബൈക്കില്‍ മരണപ്പാച്ചില്‍, ലൈക്ക് കിട്ടാനെന്ന് യുവാവ്; പിഴ
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരമാവധി ലൈക്ക് കിട്ടാനാണ് ഈ മരണപ്പാച്ചിലെന്നാണ് ഇരുപത്തഞ്ചുകാരന്‍റെ പ്രതികരണം. ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി ജസ്റ്റിന്‍ മോഹനെ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് പിടികൂടിയത്.
തിരക്കേറിയ എംസി റോഡിലൂടെ ചീറിപ്പാഞ്ഞ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മറുപടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരമാവധി ലൈക്ക് കിട്ടാനാണ് ഈ മരണപ്പാച്ചിലെന്നാണ് ഇരുപത്തഞ്ചുകാരന്‍റെ പ്രതികരണം. ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി ജസ്റ്റിന്‍ മോഹനെ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് പിടികൂടിയത്.
എംസി റോഡിലൂടെ ഇരുചക്രവാഹനത്തില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ ആയിരുന്നു ജസ്റ്റിന്‍ ചീറിപ്പാഞ്ഞത്. വേഗത കൂടുന്നതനുസരിച്ച് സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് ലൈക്ക് കൂടും ആരാധകരും ഇതാണ് മരണപ്പാച്ചില്‍ നടത്താന്‍ പലര്‍ക്കുമുള്ള പ്രോത്സാഹനം. ചങ്ങനാശ്ശേരിയില്‍ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേരാണ് അടുത്തിടെ കൊല്ലപ്പെട്ടത്. അപകടകരമായ രീതിയില്‍ സ്പോര്‍ട്സ് ബൈക്ക് ഓടിച്ചെത്തിയ യുവാവും മറ്റൊരു ബൈക്ക് യാത്രികരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ ഈ മേഖലയില്‍ മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ റാഷ് തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാണ് കൂടുതൽ നിയമലംഘകരെ കുടുക്കിയത്. ഓപ്പറേഷൻ റാഷിൽ മൂന്ന് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം കുടുങ്ങിയത് 265 പേരാണ്.
പ്രാദേശികമായി കൂട്ടായ്മകൾ രൂപീകരിച്ച് മത്സരയോട്ടം നടത്തുന്ന യുവാക്കളാണ് പിടിയിലായവരിൽ ഏറെയും. ഇത്തരക്കാരെ കുറിച്ച് പരാതികൾ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ വാട്സ്ആപ്പ് നമ്പറിലേക്ക് പരാതി പ്രളയമാണ്. ഇനി ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും എന്നും മുന്നറിയിപ്പിനൊപ്പം 9500 രൂപയാണ് ജസ്റ്റിന് പിഴ ചുമത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona