പുതു പൊന്നാനിയിൽ വീട്ടിലെ ബാത്‌റൂമിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. പരിശോധനയിൽ 15 ഓളം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട പ്രതി ലഹരി വിൽപ്പന ലക്ഷ്യമിട്ടാണ് ചെടികൾ വളർത്തിയതെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം: പുതു പൊന്നാനിയില്‍ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടില്‍ ഹക്കീം (30) എന്ന ചോട്ടാ ഹക്കീമിന്റെ വീട്ടില്‍ നിന്നാണ് ബാത്‌റൂമില്‍ ഒളിപ്പിച്ച നിലയില്‍ 15 ഓളം വരുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 8 വര്‍ഷം മുമ്പ് വാഹനാപക ടത്തില്‍ വലത് കാല്‍പാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരി വില്‍പനയിലേക്ക് തിരിയുകയായിരുന്നു. അതീവ രഹസ്യമായാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. കഞ്ചാവ് ചെടി വളര്‍ത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായിരുന്നു പദ്ധതി.

ലഹരി ഇടപാടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊന്നാനി ഇന്‍സ്‌പെക്ടര്‍ എസ്. അഷ്‌റഫിന്റെ നിര്‍ദേശ പ്രകാരം പൊന്നാനി എസ്.ഐ ആന്റോ ഫ്രാ ന്‍സിസ്, എ.എസ്.ഐ എലിസ ബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കൃപേഷ്, ഹരി പ്രസാദ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് കഞ്ചാവ് ചെടികളും പ്രതി ഹക്കീമിനെയും പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.