വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഹൈദരാബാദിൽ ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർകാട് ആലാലിയ്ക്കൽ വീട്ടിൽ മുസ്തഫ (20) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഹൈദരാബാദിൽ ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. അശോകൻ, എ.എസ്.ഐ മാരായ മോഹൻ കുമാർ.ആർ, മനോജ്.യു.കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ ദാസ്, ഷാൻകുമാർ.ആർ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പാലക്കാട് യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
ഇതിനിടെ പാലക്കാട് മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ യുവമോർച്ച നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവര്‍ച്ച പ്രാദേശിക നേതാവും, പിരായിരി മണ്ഡലം ഭാരവാഹിയുമായ ആനിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം നേടിയത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസാണ് സംഭവം അന്വേഷിച്ച് രഞ്ജിത്താണ് പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.